08/06/2022
നിരക്കുകൂട്ടി റിസർവ് ബാങ്ക്: പ്രതിമാസ വായ്പാ തിരിച്ചടവ് എത്ര കൂടും?
10 ലക്ഷം രൂപ വായ്പയെടുത്തവരുടെ ഇ.എം.ഐയിൽ 550 രൂപയുടെ വർധന പ്രതീക്ഷിക്കാം.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശയുടെ കാലം അവസാനിക്കുകയാണ്. രണ്ടാമത്തെ മാസവും റിസർവ് ബാങ്ക് നിരക്ക് ഉയർത്തിയതോടെ വായ്പയെടുത്തവരുടെ ബാധ്യയിൽ കാര്യമായ വർധനവുണ്ടാകും.
36 ദിവസത്തെ ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് അര ശതമാനംകൂടി ഉയർത്തിയതോടെ മൊത്തം ഒരു ശതമാനത്തോളം അധിക ബാധ്യതയാണ് പലിശയിനത്തിൽ നേരിടേണ്ടിവരിക. മെയ് മാസത്തിൽ 0.40ശതമാനവും ജൂണിൽ 0.50ശതമാനവുമാണ് നിരക്ക് വർധിപ്പിച്ചത്.
ഇതോടെ നിലവിൽ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക വർധിക്കും. അല്ലെങ്കിൽ കാലാവധി കൂട്ടേണ്ടിവരും. പുതിയതായി വായ്പയെടുക്കുന്നവർക്കും ഇ.എം.ഐ ഇനത്തിൽ അധികചെലവുണ്ടാകും.
ഇതോടെ നിലവിൽ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക വർധിക്കും. അല്ലെങ്കിൽ കാലാവധി കൂട്ടേണ്ടിവരും. പുതിയതായി വായ്പയെടുക്കുന്നവർക്കും ഇ.എം.ഐ ഇനത്തിൽ അധികചെലവുണ്ടാകും.
തിരിച്ചടവ് എത്രകൂടും?
രണ്ടു തവണയായി 0.90ശതമാനം നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ഇതിന് ആനുപാതികമായി ബാങ്കുകളും ഹൗസിങ് ഫിനാൻസ് കമ്പനികളും വായ്പാ പലിശ ഉയർത്തും. ഉദാഹരണത്തിന്, 20 വർഷക്കാലയളവിൽ ഏഴു ശതമാനം പലിശ നിരക്കിൽ 25 ലക്ഷം വായ്പയെടുത്തവർ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയായി ഉയരും. 1,374 രൂപയാകും ഒരുമാസം മാത്രം വരുന്ന അധിക ബാധ്യത.
വാഹന വായ്പയുടെ തിരിച്ചടവ് തുകയിലും സമാനമായ വർധനവുണ്ടാകും. എട്ട് ലക്ഷം രൂപ ഏഴു വർഷക്കാലാവധിയിൽ 10ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തിട്ടുണ്ടെന്ന് കരുതുക. പലിശ 10ശതമാനത്തിൽനിന്ന് 10.90ശതമാനമായി ഉയരുന്നതോടെ ഇഎംഐ 13,281 രൂപയിൽനിന്ന 14,656 രൂപയാകും. വർധനയാകട്ടെ 1,375 രൂപയും.
പലിശ വർധന ഭാവിയിലും തുടരും
പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നതുവരെ നിരക്ക് വർധിപ്പിക്കാൻ ആർബിഐ നിർബന്ധിതമാകും. അതോടെ ഓഗസ്റ്റിലെ പണവായ്പ സമിതി യോഗത്തിലും നിരക്ക് വർധനവുമായി മുന്നോട്ടുപോകേണ്ടിവരും. വിലക്കയറ്റതോത് ആർ.ബി.ഐയുടെ ക്ഷമതാ പരിധിയായ 2-6 നിരക്കിലേയ്ക്ക് താഴുന്നതുവരെ പലിശ കൂടുമെന്ന് ചുരുക്കം. അടുത്ത എം.പി.സി യോഗത്തിൽ കാൽ ശതമാനം നിരക്ക് ഉയർത്തിയാൽ പലിശയിൽ വീണ്ടും 0.25ശതമാനം വർധനവുണ്ടാകും.
കാലാവധിനീട്ടി ബാധ്യത കുറയ്ക്കാമോ?
പ്രതിമാസ തിരിച്ചടവുതുക കൂടുന്നത് താങ്ങാനാകാതെ വരുമ്പോൾ കാലാവധി വർധിപ്പിക്കുകയെന്നതാണ് മുന്നിലുള്ള മാർഗം. 15-20 വർഷക്കാലയളവിൽ ഭവനവായ്പയെടുത്തവർക്ക് 20-25 വർഷത്തേയ്ക്ക് തിരിച്ചടവ് വർധിപ്പിക്കാം. പ്രായം, റിട്ടയർമെന്റ് എന്നിവ പരിഗണിച്ചായിരിക്കും ധനകാര്യ സ്ഥാപനങ്ങൾ ഇത് അനുവദിക്കുക.
കാലാവധി വർധിപ്പിച്ചാൽ അധികബാധ്യതയും നേരിടേണ്ടിവരും. 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാളാണ് നിങ്ങളെന്ന് കരുതുക. 20 വർഷത്തെ തിരിച്ചടവ് 25 വർഷമായി വർധിപ്പിക്കുമ്പോൾ വരുന്ന അധിക ബാധ്യത പരിശോധിക്കാം. 7.90 ശതമാനം പലിശ പ്രകാരം ഇഎംഐ 20,756 രൂപയിൽനിന്ന് 19,130 രൂപയായി കുറയും. അതേസമയം, മൊത്തം ബാങ്കിന് നൽകുന്ന പലിശ 24.81 ലക്ഷത്തിൽനിന്ന് 32.39 ലക്ഷമായി വർധിക്കുകയുംചെയ്യും. അതായത് 25 വർഷക്കാലയളവിൽ എടുത്ത 25 ലക്ഷം രൂപ മുതലും പലിശയുമടക്കം തിരിച്ചടയ്ക്കുമ്പോൾ 57.39 ലക്ഷം രൂപയാകും. മറിച്ചാണെങ്കിൽ 49.81 ലക്ഷവും. കാലയളവ് വർധിപ്പിച്ചതിലൂടെ 7.58 ലക്ഷം രൂപയാണ് അധിക ബാധ്യത വരിക.
ക്രെഡിറ്റ് ഡിമാന്റിന്റെയും പണലഭ്യതയുടെയു അടിസ്ഥാനത്തിലാണ് ബാങ്കുകൾ നിക്ഷേപ പലിശ വർധിപ്പിക്കുന്നത്. വിപണിയിലെ പലണലഭ്യത കുറയക്കാനുള്ള നടപടികളുമായി കേന്ദ്ര ബാങ്ക് മുന്നോട്ടുപോകുന്നതിനാൽ വൈകാതെ നിക്ഷേപ പലിശയും ഉയർത്താതെ തരമില്ല.
സർക്കാർ ബോണ്ടുകളുടെ ആദായം റെക്കോഡ് നിരക്കായ 7.5ശതമാനം കടന്നതിനാൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും ഓരോ പാദത്തിലും ഉയരും. ബാങ്ക്, കമ്പനി നിക്ഷേപം, എൻസിഡി, സ്മോൾ സേവിങ്സ് സ്കീം എന്നീ വിഭാഗങ്ങളിലെല്ലാം ആദായംവർധിക്കുമെന്നുതന്നെയാണ് വിപണിയിൽനിന്ന് ലഭിക്കുന്ന സൂചന.