23/04/2026
പാമ്പുകടിയുമായി ബന്ധപ്പെട്ട് സംശയങ്ങളുമായി നിരവധിയാളുകളാണ് ഇൻബോക്സിൽ വരുന്നത്. അതുകൊണ്ടാണ് പോസ്റ്റ് ഇടാമെന്ന് കരുതിയത്.
ഈയടുത്ത ദിവസങ്ങളിൽ കേരളത്തിൽ പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ദാരുണമായ സംഭവമാണ് നടന്നിട്ടുള്ളത്. ജനങ്ങളിൽ ഭീതിയുളവാക്കാൻ ഈ സംഭവങ്ങൾ കാരണമായിട്ടുണ്ട്. ഈയടുത്ത കാലത്തായി ഇന്ത്യയിൽ പാമ്പുകടിയേൽക്കുന്ന സംസ്ഥാനങ്ങളിൽ കുറവ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരിടമാണ് കേരളം. അതിന് കാരണം സർപ്പ സംവിധാനങ്ങളും അനുബന്ധ രീതികളുമാണ് എന്നതിൽ സംശയമില്ല. കൃത്യമായ റെസ്ക്യൂ രീതികൾ പാലിക്കുന്നതിനാൽ അപകടസാധ്യതകൾ നന്നേ കുറവ് വരികയും ഓരോ പ്രദേശങ്ങളിലും അതാത് പ്രദേശത്തെ ഒന്നിൽ കൂടുതൽ റെസ്ക്യൂ അംഗങ്ങളെ വാർത്തെടുക്കുവാനും ഈ സിസ്റ്റത്തിന് സാധിച്ചുവെന്നതും അവിതർക്കിതമാണ്. ജനവാസയിടങ്ങളിൽ വരുന്ന മനുഷ്യർക്ക് അപകടം ഉണ്ടാക്കുന്ന പാമ്പുകളെ കൃത്യമായി റെസ്ക്യൂ ചെയ്യുന്നതിൽ സിസ്റ്റം പൂർണ്ണ സജ്ജമായി എന്നതും എടുത്തു പറയേണ്ടതാണ്.
നമുക്ക് ചെയ്യാനാകുന്നത്.
നാട്ടിൽ മുമ്പെങ്ങുമില്ലാത്ത വിധം കഠിനമായ ചൂട് വർദ്ധിച്ച സാഹചര്യത്തിൽ സ്വാഭാവികമായും ഇഴജന്തുക്കൾ തണുപ്പ് തേടിയിറങ്ങും. ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ബുദ്ധിയില്ലാത്ത പാമ്പുകളെ തിരുത്തുന്നതിലും നല്ലത് വിവേകമുള്ള നാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നത് തന്നെയാണ്.
വീടിനകത്തേക്ക് പാമ്പുകൾ വരാനുള്ള കാരണങ്ങൾ:
മരച്ചില്ലകളും വള്ളിപ്പടർപ്പുകളും ജനവാതിലിൽ ചേർന്ന് കിടക്കുന്നതായാലും പാമ്പുകൾ വീട്ടിനകത്തേക്ക് വരാം. വിറകോ മറ്റുള്ള ചാക്ക് കെട്ടുകളോ ജനവാതിലിനോട് ചേർന്ന് ചാരി നിർത്തിയാലും അകത്തേക്ക് വരാം. ജനവാതിലിലൂടെ മാത്രമല്ല ഇഴജീവികൾ വീടിനകത്ത് പ്രവേശിക്കുന്നത് . പാമ്പുകൾ വീട്ടിനകത്തേക്ക് കടക്കണമെങ്കിൽ തക്കതായ കാരണങ്ങൾ കാണും. അത് കണ്ടെത്തി പരിഹാരം കാണണം. ചിലപ്പോൾ ഇരയായ എലികളേയോ പല്ലികളെ പിടിക്കുന്ന ചെറുപാമ്പുകളുടെ സാന്നിദ്ധ്യമോ ഒക്കെ ആകാം വിഷപാമ്പുകൾ വരുന്നതിന് കാരണം.. കാരണം കണ്ടെത്തി പ്രതിവിധികൾ ചെയ്യുക. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക ആഹാര വേസ്റ്റുകൾ അലക്ഷ്യമായി തൊടിയിലേക്ക് എറിയാതിരിക്കുക. തറകളുടെ പൊത്തുകൾ സിമൻ്റ് ഇട്ട് അടക്കുക. വളർത്തുന്ന കോഴികളുടേയും പക്ഷിക്കൂടുകളും വീടിനോട് ചേർന്ന് വെക്കാതിരിക്കുക . അഥവാ ഉണ്ടെങ്കിൽ തന്നെ ചെറിയ കണ്ണികളോടെയുള്ള വല അടിക്കുക. ഉറങ്ങുന്നതിന് മുമ്പ് ജനൽ പൊളികളും വാതിലുകളും അടക്കുക. ഷൂവുകളും ചെരുപ്പും ഹെൽമറ്റും ധരിക്കുമ്പോൾ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.. വീടിന് ചുറ്റും പാമ്പുകൾക്ക് വിഹരിക്കുവാൻ മാത്രമുള്ള കുറ്റിക്കാടുകൾ ഉണ്ടെങ്കിൽ വെട്ടിത്തെളിക്കുക. പാമ്പുകളെ കണ്ടാൽ തൊട്ടടുത്തുള്ള റെസ്ക്യൂവറെ വിളിക്കുക.
ഉറക്കത്തിൽ പാമ്പ് കടിയേൽക്കുന്ന സാഹചര്യങ്ങൾ പരിശോധിക്കാം:
മുകളിൽ പറഞ്ഞ കാര്യങ്ങളിലൂടെ വീടിനകത്ത് കടന്നു കൂടുന്ന പാമ്പുകൾ മറഞ്ഞിരിക്കുവാൻ ആണ് താൽപര്യപ്പെടുക. ഉദാ: കട്ടിലിനടിയിലോ , ബെഡിലോ, ചിമ്മിനികൾക്ക് താഴെയോ , മാളമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മറയുള്ള ഭാഗങ്ങളിലോ ഒക്കെയാകാം. ഉറക്കത്തിൽ നമ്മൾ അറിയാതെ ചലിക്കുമ്പോൾ ചലനങ്ങൾക്ക് അനുസരിച്ച് പാമ്പുകൾ പ്രതികരിക്കുകയും ചെയ്യും. krait വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ ഇത്തരത്തിൽ തണുപ്പ് ഇഷ്ടപ്പെടുന്നതും വീടിനകത്ത് കടന്നു കൂടുകയും ചെയ്യുന്ന ഒരു പാമ്പിനമാണ്. പൊതുവേ ശാന്തപ്രകൃതമാണെങ്കിലും ഉഗ്രവിഷവീര്യമുണ്ട് ഇവയ്ക്ക്. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ പാടുകൾ അത്ര തെളിഞ്ഞു കാണുകയുമില്ല. വേദന കുറഞ്ഞ കടിയേൽപ്പിക്കുന്നതിനാൽ കടിയേറ്റ വിവരം അറിയണമെന്നുമില്ല. കഴിഞ്ഞ ദിവസം കടിയേറ്റ കുഞ്ഞിൻ്റെ വിഷയത്തിൽ സംഭവിച്ചത് ദാരുണ സംഭവം തന്നെയാണ്. ശംഖുവരയൻ്റെ കടിയേറ്റ വിവരം അവർ അറിയാൻ വൈകിയെന്നതാണ്. കുഞ്ഞ് അസ്വസ്ഥത കാണിച്ചപ്പോൾ ഭഷ്യവിഷബാധയോ മറ്റോ ആകാമെന്ന് തെറ്റിദ്ധരിച്ച് അവർ അത്ര കാര്യമായി എടുത്തില്ല. സമയം വൈകുന്തോറും വെനം ശരീരമാകെ വ്യാപിക്കുകയും ചെയ്തു.
തെറ്റിദ്ധാരണകളും വിമർശനങ്ങളും:
നേരെത്തെ പറഞ്ഞ പോലെ പാമ്പുകടിയേറ്റ മരണങ്ങൾ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മറ്റു സ്ഥലങ്ങളിൽ ഇതൊന്നുമല്ല സ്ഥിതി. രണ്ടാഴ്ച്ച മുമ്പ് കടിയേറ്റ ഒരു കുഞ്ഞിനെ ഒരു വടിയിൽ കെട്ടി നദിയിൽ മുക്കി വെച്ച വാർത്ത നമ്മൾ കണ്ടിട്ടുണ്ടാകും. ജനങ്ങളുടെ വിവരക്കേടിന് ആ കുഞ്ഞ് ഇരയായി മരണം വരിച്ചു. കടിയേറ്റയാളെ ചാണകത്തിൽ പൊതിഞ്ഞ് വെച്ച് അത്ഭുതം പ്രതീക്ഷിക്കുന്നയിടത്താണ് നാമിന്ന് കഴിഞ്ഞു പോകുന്നത് എന്ന സത്യം മറക്കാതിരിക്കുക. പാമ്പുകളുമായും പാമ്പുകടിയുമായും ബന്ധപ്പെട്ട കൃത്യമായ അവബോധം ഇല്ലാതിരിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നത്. കൃത്യമായ അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ കൃത്യമായ ചികിത്സാരീതികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ബന്ധപ്പെട്ട വകുപ്പുകൾ നിർവ്വഹിക്കേണ്ടത്. പാമ്പ്സ്നേഹികൾ എന്നും പാമ്പ് സംരക്ഷകർ എന്നും ആക്ഷേപിച്ച് റെസ്ക്യൂവേഴ്സിൻ്റെ ആർജ്ജവത്തെ തരം താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് ഇവിടെ ഒരു റെസ്ക്യൂവറും പാമ്പിനെ റെസ്ക്യൂ ചെയ്യുന്നത് പാമ്പുകളെ സ്നേഹിച്ചിട്ടോ പ്രേമിച്ചിട്ടോ അല്ല. ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പാമ്പിനങ്ങളെ പിടിച്ച് ദൂരെ കാടുകളിൽ കൊണ്ടുവിടുന്നൂവെന്ന് മാത്രമേയുള്ളൂ. അതിൽ തന്നെ വിരലിലെണ്ണാവുന്നവർ മറിച്ചും ഉണ്ട് താനും. പാമ്പുകളെ പിടിച്ച് ഉമ്മ വെക്കുകയും നക്കി നോക്കിയും കഴുത്തിലണിഞ്ഞും അതിഥി എന്ന് പേരിട്ട് വിളിച്ചും എളിയിൽ വെച്ച് പാമ്പുകളെ കൊഞ്ചിക്കുന്ന ആഭാസൻമാർ. അവർക്ക് മാത്രമാണ് ആ പേര് ചേരുന്നത്. മറ്റു റെസ്ക്യൂവേഴ്സിനെ സംബന്ധിച്ച് പാമ്പുകൾ വന്യജീവികളിൽ പെട്ട ഒരു വർഗ്ഗം മാത്രമാണ്.
മീഡിയകളോട് :
എരിതീയിലേക്ക് ഡീസൽ ഒഴിക്കുന്ന ചില മീഡിയകൾ പുറത്തു വിടുന്ന അന്ധവിശ്വാസങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ചില ഫസ്റ്റ് എയ്ഡ് രീതികളും കാണാനിടയായി. ഉദാ: പാമ്പുകടിയേറ്റ ഭാഗത്ത് സോപ്പ് ഉപയോഗിച്ച് ശക്തിയായി കഴുകുക എന്ന തരത്തിലുള്ള മണ്ടൻ സിദ്ധാന്തങ്ങൾ ഒക്കെ. കടിയേറ്റ ഭാഗത്ത് യാതൊരു തരത്തിലുള്ള സ്പർശനങ്ങൾ പോലും വെനം കൂടുതൽ വേഗത്തിൽ വ്യാപിക്കാനേ ഉപകരിക്കൂ എന്ന സത്യം ഉൾക്കൊള്ളുക. കടിയേറ്റുവെന്ന് സംശയം തോന്നിയാലുടൻ കടിയേറ്റ ഭാഗം ഒട്ടും അനക്കം തട്ടാതെ ഭയപ്പെടാതെ ഭയപ്പെടുത്താതെ ഏറ്റവും അടുത്ത ആൻ്റിവെനോം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് കടിയേറ്റ രോഗിയോട് നമുക്ക് ചെയ്യാനുള്ള പ്രധാന ഫസ്റ്റ് എയ്ഡ് എന്നത്. കാരണം കടിയേറ്റു കഴിഞ്ഞുള്ള ഓരോ മിനുട്ടിനും വിലയുണ്ട്. ആരുടെയെങ്കിലും വാക്കു കേട്ട് തെറ്റായ ചികിത്സാ രീതികളിലേക്കും പോകാതിരിക്കാനുള്ള ഒരു വിവേകം കൂടി നാം ഓരോരുത്തരും കൈ കൊള്ളേണ്ടത് അത്യാവശ്യമാണ്.
By: Rishad Ahammed