14/09/2024
വർഷം 1893. ബോംബെയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ടതായിരുന്നു എമ്പ്രെസ് എന്ന് പേരുള്ള ആ കപ്പൽ. പിന്നീട് ഇന്ത്യയുടെ തലവര മാറ്റിയെഴുതിയ രണ്ടു മഹാരഥന്മാർ അന്ന് ആ കപ്പലിൽ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരാൾ പോകുന്നതാകട്ടെ ചിക്കാഗോയിൽ നടക്കുന്ന ലോകമത സമ്മേളനത്തിൽ ഭാരതത്തെയും ഹിന്ദുമതത്തെയും പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ. അപരൻ പോകുന്നത് ചിക്കാഗോയിൽ തന്നെ നടക്കുന്ന വ്യവസായ പ്രദർശനത്തിൽ പങ്കുകൊള്ളാനും. ആദ്യത്തെയാൾ സ്വാമി വിവേകാനന്ദൻ. രണ്ടാമൻ ജംഷഡ്ജി ടാറ്റ ! അതെ രണ്ടു ദശകങ്ങൾക്ക് മുൻപ് മാത്രം 21000 രൂപ മൂലധനത്തിൽ തുണി മിൽ ഏറ്റെടുത്ത് കൊണ്ട് വ്യവസായത്തിലേക്ക് പിച്ച വച്ചു തുടങ്ങിയിട്ടുള്ള പാഴ്‌സി വംശജനായ ഇന്ത്യൻ വ്യവസായി ജംഷഡ്ജി ടാറ്റ.
ആദ്യത്തെ പരിചയപ്പെടലിന് ശേഷം ഇരുവരും ഗൗരവമായ ചർച്ചയിലേക്ക് പ്രവേശിച്ചു. "സ്വാമിജി, എന്റെ ദേശത്ത് ഉരുക്ക് വ്യവസായം കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ പോകുന്നത്." ടാറ്റ പറഞ്ഞു. 'അങ്ങേക്ക് ഞാൻ സർവ്വ വിജയങ്ങളും ആശംസിക്കുന്നു.' സ്വാമിജി തുടർന്നു. 'പക്ഷെ ഒരു കാര്യം ഓർക്കുക. ഉരുക്ക് ഉത്പാദിപ്പിക്കുവാൻ വേണ്ടി പണം ചിലവാക്കുന്നതിനോപ്പം അതിനു പിന്നിലുള്ള ലോഹ സംസ്‌ക്കരണ ശാസ്ത്രത്തെക്കുറിച്ചും നാം പഠിക്കണം. ആ വിഷയത്തിൽ ഉന്നത ഗവേഷണത്തിനായി ഒരു പരീക്ഷണശാലയും സ്ഥാപനവും അങ്ങ് സ്ഥാപിക്കണം.' സ്വാമിജിയുടെ അനുജ്ഞ ആ സംരംഭകന് പുതിയൊരു ദിശാബോധം നല്കി. അതിന്റെ ഫലമായി ജംഷെദ്‌പൂരിൽ ടാറ്റ അയൺ ആന്റ് സ്റ്റീൽ കമ്പനി സ്ഥാപിക്കപ്പെട്ടു. അതുപിന്നീട് ഉരുക്ക് ഉത്പാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിലേക്കുള്ള സുപ്രധാന വഴിത്തിരിവായി മാറി. തുടർന്ന് തന്റെ ആസ്തിയുടെ ആറിലൊന്നു മാറ്റി വച്ചുകൊണ്ട് ടാറ്റ സ്വാമിജിയുടെ രണ്ടാമത്തെ കല്പനയും നിറവേറ്റി. അതായിരുന്നു ബാംഗ്ലൂർ നഗരത്തിൽ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. ഭൗതികജ്ഞാനവും അദ്ധ്യാത്മികതയും സംഗമിക്കുന്ന പുതിയ ഭാരതമെന്ന വിവേകാനന്ദ സ്വപ്നത്തിന്റെ സഫലതയുടെ കേളികൊട്ട് അവിടെ ഉയരുകയായിരുന്നു.
ശേഷം സംഭവിച്ചത് ചരിത്രമാണ്. ഇന്നിപ്പോൾ ഉപ്പു തൊട്ട് സോഫ്റ്റ്‌വെയർ വരെ പരന്നു കിടക്കുന്നതാണ് ടാറ്റ എന്ന സാമ്രാജ്യം. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതവുമായി ടാറ്റ ബന്ധപ്പെട്ടു കിടക്കുന്നു. Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങള്‍, നിരവധി ആശുപത്രികള്‍, ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാകേന്ദ്രമായ ബോംബയിലെ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റിസര്‍ച്ച് സെന്ററുകള്‍, സ്‌പോട്‌സ് കേന്ദ്രങ്ങള്‍ തുടങ്ങി ഇന്ത്യ കൈവരിച്ചിട്ടുള്ള പുരോഗതിയുടെ മറുപേരായി ടാറ്റ നിറഞ്ഞു നില്ക്കുന്നു.
TCS എന്ന ഒറ്റ ഐ ടി കമ്പനി മാത്രമെടുത്താല്‍തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി കരുതുന്ന റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ അത്രയും ആസ്തി വരും. ഇങ്ങിനെയൊക്കെ ആണെങ്കിലും alcohol & to***co ബിസിനസില്‍ ടാറ്റയില്ല, വരികയുമില്ല! ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്‌സ് (സാന്മാര്‍ഗിക നീതി) പുലര്‍ത്തുന്ന വലിയ ബിസിനെസ്സ് ഗ്രൂപ് ആയി ടാറ്റ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല.
ടാറ്റായുടെ ദേശാഭിമാനം വെളിപ്പെടുത്തുന്ന ഒരു സംഭവം കൂടി ഇവിടെ പങ്കുവയ്ക്കട്ട. ഒരിക്കൽ ബോംബെയിലെ വാട്സൺ ഹോട്ടലിൽ പ്രവേശിക്കുന്നതിൽ നിന്നും വ്യവസായി ആയ ടാറ്റയെ തടയുകയുണ്ടായി. ഡോഗ്‌സ് ആന്‍ഡ് ഇന്ത്യന്‍സ് ആര്‍ നോട് അലവ്ഡ് (നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ല) എന്നൊരു ബോർഡ് പോലും അവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഞരമ്പുകളിൽ ചോര തിളച്ച ജംഷഡ്ജി വാട്സൺ ഹോട്ടലിനെ അപ്രസക്തമാക്കിക്കൊണ്ട് 1903ല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പണിതുയര്‍ത്തിയതാണ് ഇന്ത്യയിലെ ആദ്യത്തെ, ഇന്നും ഉന്നതിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന താജ് ഹോട്ടല്‍. അവിടെ ലോകത്തിലെ എല്ലാ മനുഷ്യർക്കും പ്രവേശനമുണ്ടായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊണ്ട് ടാറ്റ തന്റെ പ്രതികാരം മധുരോദാരമാക്കി.
എല്ലാം ആരംഭിച്ചത് 130 വർഷങ്ങൾക്ക് മുൻപ് നടന്ന ആ കപ്പൽ യാത്രയിൽ നിന്നുമാണ്. സ്വാമി വിവേകാനന്ദൻ എന്ന ഇന്ത്യയുടെ ആത്മീയപ്രതീകവും ടാറ്റയെന്ന ഇന്ത്യയുടെ ഭൗതീകപുരോഗതിയുടെ പ്രതീകവും ഒന്ന് ചേർന്നതാണ് ഇന്ന് നാം ദർശിക്കുന്ന ഇന്ത്യയുടെ പുരോഗതി. മുന്നൂറു വർഷത്തെ കോളനിവത്ക്കരണത്തിനും ശേഷം അഞ്ചു ദശകങ്ങൾ നീണ്ടുനിന്ന അഴിമതി ലൈസൻസ് രാജിനുമൊക്കെ ശേഷം ഇന്ത്യ ഇന്ന് സാമ്പത്തിക ഉന്നമനത്തിന്റെ പാതയിലാണ്. ഗ്രേറ്റ് ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയാണ് നമ്മുടെ രാജ്യം. അതിനു പുറകിലുള്ള ചരിത്രത്തിലെ ഇത്തരം സുവർണ്ണ ഏടുകൾ പുതു തലമുറ അറിയാതെ പോകരുത്.