Sony Joseph

Sony Joseph QPFP®

Qualified Personal finance professional. Disclaimer: Investments are subject to market risks. Contact your investment advisor before any decision.

Posts are for education purpose only, not an investment advice. SEBI Registered Research Analyst with Stock market Experience of 12 years.Certified from NSE and NISM.

13/05/2026

Power of thinking Long term

ഇരുപത് വർഷങ്ങൾ.അതൊരു യാത്ര ആയിരുന്നു.പഠന കാലത്ത് മനസ്സിലാക്കിയത് ഇക്കണോമിക്സ് തിയറി മാത്രം ആയിരുന്നു.എന്നാൽ, സ്റ്റോക്ക് ...
03/05/2026

ഇരുപത് വർഷങ്ങൾ.
അതൊരു യാത്ര ആയിരുന്നു.
പഠന കാലത്ത് മനസ്സിലാക്കിയത് ഇക്കണോമിക്സ് തിയറി മാത്രം ആയിരുന്നു.
എന്നാൽ, സ്റ്റോക്ക് മാർക്കറ്റിലെ സപ്ലൈയും ഡിമാൻഡും അതിനും അപ്പുറത്തേക്കാണ് എന്നെ കൊണ്ടു പോയത്.
ദിവസേന വന്നു ചേരുന്ന ദേശീയവും, അന്തർ ദേശീയവുമായ വാർത്തകൾ.
ചിലതൊക്കെ വിപണിയെ പൊടുന്നനെ സ്വാധീനിക്കും;മനുഷ്യ മനസ്സുകളെയും. യഥാർത്ഥ ലാഭവും നഷ്ടവും തീരുമാനിക്കുന്നത് നിക്ഷേപകൻ മനസ്സിനെ എങ്ങനെ നിയന്ത്രിക്കുന്നു എന്നത് അനുസരിച്ചാണ്.
അമിതമായ ഭയം ചുറ്റും പ്രസരിക്കുമ്പോൾ, വിപണിയിലെ നഷ്ടങ്ങളുടെ കണക്കുകൾ ന്യൂസ് റൂമുകൾ നിരത്തുമ്പോൾ, ഭയന്ന് മാറാതിരിക്കുക.
സാഹചര്യം മാറി മറിയും, വിലകൾ മാറി മറിയും. ഇതൊക്കെ ചാക്രികമാണ്. സുഖ ദുഃഖങ്ങൾ ജീവിതത്തിൽ മാറി മറിയുന്നത് പോലെ.
വേനലും, മഴയും, ശൈത്യവും മാറി വരുന്ന പോലെ.
സ്ഥിരതയോടെ നിലകൊള്ളുന്നവർ അതിനെയൊക്കെ അതിജീവിക്കുന്നു.

ഇതാണ് 2008 ലെ മാർക്കറ്റ് വീഴ്ചയും, 2020 ലെ മാർക്കറ്റ് ഇടിവുമൊക്കെ നമുക്ക് കാണിച്ചു തന്നത്.
വീണ്ടുമൊരു തിരിച്ചു വരവ് ഉണ്ടെന്നാണ് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ഞാൻ കണ്ടറിഞ്ഞത്.
പഠിച്ചറിഞ്ഞ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രവും അത് തന്നെ.
ഭാവനയിലൂടെ ഒരു യാത്ര കൂടി ഞാൻ നടത്തുമ്പോൾ ആണ് ലാഭം തിരയുന്നവർ എന്ന നോവൽ ഉണ്ടാകുന്നത്.
വായിക്കുമല്ലോ.
ഇത് വരെ പേജിൽ നൽകിയ അദ്ധ്യായങ്ങളുടെ ലിങ്ക് ഇവിടെ നൽകുന്നു.

നോവലിന്റെ ആദ്യ അദ്ധ്യായം: https://www.facebook.com/share/p/1BQfGVsPH4/

നോവൽ അദ്ധ്യായം രണ്ട് : https://www.facebook.com/share/p/18rnUgRVxu/

നോവൽ അദ്ധ്യായം മൂന്ന്.

https://www.facebook.com/share/p/1CvMEXGdii/

©Sony Joseph
All rights reserved.

Disclaimer : Investments are subject to market risks. Consult your financial advisor before any decision. Image may contain AI features.

ലാഭം തിരയുന്നവർ അദ്ധ്യായം മൂന്ന് ----------------------രചന : സോണി ജോസഫ് (ഓഹരി വിപണി ആധാരമാക്കിയ നോവൽ )==================...
02/05/2026

ലാഭം തിരയുന്നവർ
അദ്ധ്യായം മൂന്ന്
----------------------
രചന : സോണി ജോസഫ്
(ഓഹരി വിപണി ആധാരമാക്കിയ നോവൽ )
===========================

ജീവിതവും മരണവും തമ്മിൽ നേരിയൊരു അകലം മാത്രമേയുള്ളൂ.
അൽപനേരം ശ്വാസം നിലച്ചാൽ,അവസാനിക്കുന്നതേയുളളൂ ജീവിതം.
സുമേഷ് താൻ നിൽക്കുന്ന സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു.
പെട്ടെന്നാണ് വീടിന്‍റെ വാതിലിൽ ആരോ മുട്ടിയത്.
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,നായ്ക്കള്‍ ശക്തിയായി കുരയ്ക്കുന്നു.
"സുമേഷേ.."
ആരാണ് ഈ രാത്രിയിൽ തന്നെ പേരു ചൊല്ലി വിളിക്കുന്നത്?
അപ്പുറത്ത്, ഹാളിലും വരാന്തയിലും വെളിച്ചം വീഴുന്നു.
ജനലിലൂടെയും എയർ ഹോളിലൂടെയും വെളിച്ചം അരിച്ചിറങ്ങുന്നു.
വീടിന്‍റെ പ്രധാന വാതിൽ തുറക്കുന്ന പോലെ.
അമ്മയുടെ ശബ്ദം കേട്ടു;അനുജന്‍റെയും.
അവർ ഉണർന്നിരിക്കുന്നു.
ഇനി വൈകിക്കൂടാ..
എല്ലാ ദുഖങ്ങളും വെടിഞ്ഞു പ്രപഞ്ചത്തിൽ ലയിക്കാൻ സുമേഷ് തയ്യാറെടുത്തു.കൈകൾ താഴേക്കു ആക്കികൊണ്ട് സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു.
കഴുത്തില്‍ കയര്‍ മുറുകുന്നു.
ബോധം മറയുന്ന പോലെ...
കതകിൽ ആരോ ശക്തിയായി ഇടിച്ചുവോ?
ശ്വാസം വിലങ്ങും മുൻപ് ആരോ കാലിൽ പിടിച്ചു ഉയർത്തിയതു പോലെ.
കഴുത്തിലെ കുരുക്ക് അയഞ്ഞതു പോലെ.
മുഖത്തേക്ക് ആരാണ് വെള്ളം തളിക്കുന്നത്?
ബോധം തെളിയുമ്പോൾ,അമ്മയുടെ മടിയിൽ കിടക്കുകയാണ്.
അമ്മയുടെ കണ്ണീരിന്‍റെ ഉപ്പുരസം നാവിൽ രുചിക്കുന്നു.
അനുജന്റെ തേങ്ങൽ കേൾക്കാം.
കണ്ണ് തുറന്നു നോക്കിയത്,രക്ഷകന്‍റെ മുഖത്തേക്കാണ്.
അരുൺ.
ഇയാൾ എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത് ?
ചെറിയ വീടിനുള്ളിൽ ആൾക്കൂട്ടം നിറഞ്ഞിരിക്കുന്നത്‌ അവന്‍ കണ്ടു..
അയൽക്കാർ മുഴുവനും ഉണ്ട്.
" എന്തൊരു കടും കയ്യാ ഈ കാട്ടിയെ.."
" ഉടനെ കണ്ടത് കാര്യമായി..ഇല്ലേൽ തീർന്നേനെ.."
"വല്ലാത്ത പണി ആയി പോയി.."
കൂട്ടുകാരുടെ അടക്കം പറച്ചിലുകൾ.
" ഇങ്ങാട്ട് വന്നത് നന്നായി .."
അവരൊക്കെ അരുണിന് നന്ദി പറയുന്ന തിരക്കിലാണ്.
പിടലിക്ക് നല്ല വേദനയുണ്ട്.വല്ലാത്ത ക്ഷീണവും.
സുമേഷിന് ആത്മനിന്ദ തോന്നി.
എപ്പോഴോ തളർന്നുറങ്ങി.
ഉണരുമ്പോൾ, അരികിൽ അമ്മയും അനുജനും അരുണും മാത്രം ഉണ്ട്.
നേരം പുലർന്നിരിക്കുന്നു.
"എന്തിനാ വന്നെ? എന്നെ നാണം കെടുത്താനോ?"
സുമേഷ് നീരസത്തോടെ അരുണിനെ നോക്കി.
"ഇന്നലെ നിന്‍റെ കാര്യം ഓർത്തിട്ട് എനിക്ക് സ്വസ്ഥത കിട്ടിയില്ല സുമേഷേ...എന്തെങ്കിലും ആപത്തു വരുമോയെന്ന ഭയം.വീട്ടിലെത്തിയിട്ട് കിടന്നെങ്കിലും ഉറക്കം വന്നില്ല. നിന്നെ മൊബൈലിൽ കുറെ വിളിച്ചു. കിട്ടിയില്ല.അതോടെ,ആകെ വെപ്രാളമായി .നിനക്ക് ഒരു ആപത്തും ഉണ്ടാകരുതെന്ന് മനസ്സിലാരോ പറഞ്ഞ പോലെ. ഈശ്വരൻ തോന്നിപ്പിച്ചതാവാം.അതാ ഞാൻ ബൈക്കുമെടുത്തു വന്നത്.."
"ഞാന്‍ ഇനി എങ്ങനെ ജീവിക്കും? ബാങ്കിന്‍റെ റിക്കവറി ഗുണ്ടകള് എന്നെ ശരിയാക്കും.."
സുമേഷ് നിരാശയോടെ പറഞ്ഞു.
"വിഷമിക്കാതെ..നമുക്ക് പരിഹാരം ഉണ്ടാക്കാം.."
"എങ്ങനെ?"
"എന്‍റെ കൂടെ ഒരിടം വരെ വരാമോ?"
സുമേഷ് അരുണിനെ സൂക്ഷിച്ചു നോക്കി.
"വരാം.."
അവന്‍ മന്ത്രിച്ചു.
"എന്നാൽ കുളിച്ചു റെഡിയാവ്..ദയവു ചെയ്തു ഇനി വേണ്ടാതീനമൊന്നും കാണിക്കല്ലേ.."
സുമേഷ് കുളിച്ചു വന്നപ്പോഴേക്കും,സാവിത്രിയമ്മ ദോശ ചുട്ട് വെച്ചിരുന്നു.അമ്മ അരുണിന് നന്ദി പറയുന്നത് സുമേഷ് കണ്ടു,
അനുജൻ സുജിത്ത് ഇനിയും അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്നു.
അവൻ ഒരു ദോശ മാത്രം കഴിച്ചിട്ട് അരുണിന്റെ ബൈക്കിന്‍റെ പിന്നിൽ കയറി.
എവിടേക്കെന്ന് ചോദിച്ചില്ല.
നല്ല തണുപ്പുള്ള കാറ്റ് വീശുന്നുണ്ട്.
തൃപ്പൂണിത്തുറ വഴി മുളന്തുരുത്തിയിലെത്തിയിട്ട്,റബ്ബർ തോട്ടത്തിനിടയിലൂടെ അരുൺ ബൈക്കോടിച്ചു.
" ഇത് എങ്ങോട്ടാ?"
അവന്‍ ആകാംക്ഷ മറച്ചു വെച്ചില്ല..
"പ്ലാത്തോട്ടം ലാറ്റക്സ് ലിമിറ്റഡ് എന്ന് കേട്ടിട്ടുണ്ടോ?അതിന്റെ എം.ഡി.യുടെ വീട്ടിലേക്കാ.."
"ലൂക്കോച്ചായന്റെയോ?"
"അതെ.."
ബൈക്ക് ഒരു പടുകൂറ്റൻ ഇരു നില ബംഗ്ളാവിലേക്കുള്ള സിമന്‍റ് ടയല്‍സ് പാകിയ പാതയിലേക്ക് കടന്നു.
ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു.
മനോഹരമായി ലാന്‍ഡ്‌സ്കേപ്പ് ചെയ്തിരിക്കുന്നു.

" ആരാ ?"
കൊമ്പൻ മീശക്കാരനായ ഒരാൾ പുരികം വളച്ചുകൊണ്ട് വന്നു. അയാൾ ഓര്‍ക്കിഡും ആന്തൂറിയവും വിവിധ റോസാപ്പൂക്കളും നിറഞ്ഞ പൂന്തോട്ടം നനയ്ക്കുകയായിരുന്നു.
"ലൂക്കോച്ചായന്റെ ഫ്രണ്ടാ.."
അരുൺ പറഞ്ഞു.
" ഫ്രണ്ടോ ? നിനക്ക് അച്ചായന്‍റെ ഇളയ മോന്‍റെ പ്രായം പോലും ഇല്ലല്ലോടാ കൊച്ചനെ.." അയാള്‍ ചോദിച്ചു.
"മോനെ പോലെ തന്നെയാ.."
അരുൺ മെല്ലെ ചിരിച്ചു.
"പൈലീ..നമ്മടെ പയ്യനാ..ഇങ്ങോട്ടു വിട്ടേര്.."
ലൂക്കോസിന്‍റെ ശബ്ദം കേട്ടു.
ബംഗ്ളാവിന്‍റെ ബാൽക്കണിയിൽ നിൽപ്പുണ്ട്.
വീടിനു മുന്നിലുള്ള കാർ പോർച്ചിൽ ഒരു മെഴ്‌സിഡസ് ബെൻസും ബി.എം.ഡബ്ലിയുവും കിടക്കുന്നു.
അപ്പുറത്ത് ഒരു ടൊയോട്ട ഫോർച്യൂണറും.
ലൂക്കോസ് ഇറങ്ങി വന്ന് അവരെ സ്വീകരിച്ചു. തുടർന്ന് സ്വീകരണ മുറിയിലിരുത്തിയിട്ട് കിച്ചനിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഏലിയാമ്മേ..പിള്ളേർക്കൂടെ വെള്ളയപ്പോം കറീം എടുത്തു വെയ്ക്ക്"
മറുപടിയെന്നോണം കിച്ചണിൽ നിന്ന് ഒരു മൂളൽ കേട്ടു.
"ഞങ്ങൾ കഴിച്ചതാ..ഒരു പ്രശ്നത്തിലായിട്ട് വന്നതാ.."
അരുൺ മെല്ലെ പറഞ്ഞു.
"അത് സാരമില്ല..ഒന്നൂടെ കഴിക്കാം..ചെറു പ്രായമല്ലേ.. പ്രശ്നം എന്തുവാ?കടുവായെ കിടുവ പിടിച്ചോ?"
ലൂക്കോസ് ചിരിച്ചു.
അരുൺ സുമേഷിന്‍റെ വിവരങ്ങൾ പറഞ്ഞു. ലൂക്കോസ് എല്ലാം സശ്രദ്ധം കേട്ടു.
സുമേഷ് തല കുനിച്ചിരിക്കുന്നതു കണ്ട്,അയാൾ എണ്ണീറ്റു അവന്‍റെ അടുത്ത് ചെന്നു.
"നീ ഇത്ര പ്രശ്നത്തിലായിരുന്നെന്നു ഞാൻ നേരത്തെ അറിഞ്ഞില്ലല്ലോടാ മോനെ?" അയാളുടെ സ്വരം ഇടറി.
ലൂക്കോസിന് അവനെ ട്രേഡിങ്ങ് ഹാളിൽ കണ്ട് പരിചയം ഉണ്ട്.
"അരുണേ,നീ ഇങ്ങോട്ടു തന്നെ വന്നല്ലോ.സന്തോഷം ഉണ്ടെടാ..ഇവന്‍റെ കാര്യം ഇനി ഞാൻ നോക്കിക്കോളാം.."
അരുണിന് സമാധാനമായി.
ലൂക്കോസ് പ്ലാത്തോട്ടം വാക്കു പറഞ്ഞാൽ അതിനു പിന്നെ മാറ്റം ഇല്ലെന്നു അവനറിയാം.മന്ത്രിമാരുമായി ഉൾപ്പെടെ നല്ല അടുപ്പം ആണ്.
" ഒരു കാര്യം ചെയ്തോ..ഇന്ന് തന്നെ കലൂരുള്ള എന്റെ ഓഫിസിൽ ചെന്നു ഓഫർ ലെറ്റർ വാങ്ങിക്കോ..ഞാൻ മാനേജരോട് പറഞ്ഞേക്കാം.
തല്ക്കാലം മാനേജുമെന്റ്റ് ട്രെയിനി ആയിട്ട് എടുക്കാം.ജോലി മനസ്സിലാക്കട്ടെ..കഴിഞ്ഞ ജോലിയിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരുപതു ശതമാനം സാലറി കൂട്ടി തരാം.നിനക്ക് ബാങ്കിൽ മുടങ്ങിയ ഇ.എം.ഐ തുക സാലറി അഡ്വാൻസ് ആയി തരാനും ഞാൻ ഓഫിസിൽ പറഞ്ഞേക്കാം.അതങ്ങു സെറ്റിൽ ചെയ്തേക്ക്. ആ വൃത്തികെട്ടവന്മാരുടെ ശല്യം ഒഴിവാക്ക്.. ."
ലൂക്കോസ് പറഞ്ഞു.എന്നിട്ട് അരുണിനെ നോക്കി.
"മതിയോ അരുണേ ?"
"മതി.."
അവർ രണ്ടു പേരും ഒന്നിച്ചാണ് മറുപടി പറഞ്ഞത്.
" സുമേഷേ,ഒരു കാര്യം കൂടി.. നീയാ സൂയിസൈഡ് പരിപാടി ഇതോടെ നിർത്തിക്കോണം..നിനക്ക് എന്തേലും പറ്റിയാ ഇനി ഞാൻ കൂടി കുടുങ്ങും.."
ലൂക്കോസ് ചിരിച്ചു.
" ഗതികേട് കൊണ്ടായിരുന്നു..ഇപ്പോൾ,ജീവിക്കാൻ ആഗ്രഹം തോന്നുന്നു.."
സുമേഷ് പറഞ്ഞു.
" ജീവിതം ഒരു അനുഗ്രഹമാ.,.അത് നമുക്ക് വെറുതെ ഇല്ലാതാക്കി കളയാനുള്ളതല്ല . .ആയിരം പ്രശ്നങ്ങള്‍ അതിജീവിച്ചാ ഞാന്‍ ഇവിടം വരെ എത്തിയത്... ജീവിതത്തില്‍ ഒന്നിനെയും പേടിക്കരുത്..മനസ്സ് വെച്ചാല്‍ മാറാത്ത ഒരു പ്രശ്നവുമില്ല .. നിങ്ങള് വാ..കാപ്പി ആയി.."
അപ്പോഴേക്കും ഡൈനിങ് ടേബിളില്‍ വിഭവങ്ങൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
പിറ്റേന്ന് തന്നെ,സുമേഷ് ജോലിക്കു പോയി തുടങ്ങി.ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ പുതു വെളിച്ചം നിറയുകയാണ്.
വിപണിയാകട്ടെ, ആടി ഉലയുന്നു..
അരുൺ ഇടപാടുകാര്‍ക്ക് വേണ്ടിയുള്ള ട്രേഡിങ്ങിൻറെ തിരക്കിൽ ദിനങ്ങള്‍ തള്ളിനീക്കി.
ജനുവരി മാസം കഴിഞ്ഞ്,ഫെബ്രുവരി തുടങ്ങി. വിപണി അസ്ഥിരമായിരുന്നു.
സെൻസെക്സ് സൂചിക പതിനാറായിരത്തി അഞ്ഞൂറിനും പതിനെണ്ണായിരത്തി എഴുന്നൂറിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു.
അരുൺ ഇടപാടുകാരുടെ പോർട്ട്ഫോളിയോ പരിശോധിച്ചു.
സ്ഥിരമായി ട്രേഡിങ്ങ് ചെയ്യുന്നവരും നിക്ഷേപകരുമൊക്കെ നഷ്ടത്തില്‍ ആണ്.
പലരുടെയും നഷ്ടം ഇരുപത്തഞ്ചു ശതമാനം മുതൽ മുപ്പത്തഞ്ചു ശതമാനം വരെയാണ്.മാർജിൻ ട്രേഡിങ്ങ് ചെയ്യുന്നവർക്കാണ് ഏറ്റവുമധികം തിരിച്ചടി കിട്ടിയത്.അവരുടെ മൂലധനം പാതിയായോ പൂർണ്ണമായോ നഷ്ടപ്പെട്ടിരിക്കുന്നു.
അതിടയിൽ,ഒരാളുടെ നിക്ഷേപം മാത്രം ലാഭത്തിൽ നിൽക്കുന്നത് അരുൺ ശ്രദ്ധിച്ചു.
ചെങ്ങന്നൂരുള്ള മുരളീധരന്റെ നിക്ഷേപം ഇപ്പോള്‍ അൻപത്തിയഞ്ചു ലക്ഷം രൂപ ആയിരിക്കുന്നു.ജനുവരിയിലെ ഇടിവിനു മുൻപ്,അത് നാല്പത്തിയാറു ലക്ഷം രൂപ ആയിരുന്നല്ലോയെന്നു അവൻ ഓർത്തു.
അവൻ ആന്റണി മാത്യു സാറിനോട് വിവരം പറഞ്ഞു:
"നേരാണോ? ഈ വലിയ ക്രാഷില്‍ ഇത്രേം പേർക്ക് നഷ്ടം വന്നിട്ടും മുരളി സാർ നഷ്ടം വരാതെ ഒൻപതു ലക്ഷം ലാഭം കൂടി ഉണ്ടാക്കിയെന്നോ ? ബിഗ് സർപ്രൈസ്.."
"മുരളിയേട്ടൻ ആള് പുലിയാ..തന്നെയാ എല്ലാം ചെയ്യുന്നത്. നമ്മുടെ കമ്പനിയുടെ ടിപ്പുകൾ ഒന്നും ഇത് വരെ നോക്കിയിട്ടില്ല.കക്ഷിക്ക്‌ സ്വന്തമായി എന്തൊക്കെയോ ടെക്നിക്കുകൾ ഉണ്ട്.ഇടയ്ക്കു ബോംബെയിലും മറ്റും ചില ഫണ്ട് മാനേജര്മാരുടെയും അനലിസ്റ്റുകളുടേയുമൊക്കെ ട്രെയിനിങ്ങുകൾക്കു പോകും.ഞാൻ ഇടയ്ക്കു വിളിക്കുമ്പോൾ പറയാറുണ്ട്.."
" നമുക്ക് ആളെ ഒന്ന് പോയി കണ്ടാലോ?"
ആന്റണി മാത്യു ചോദിച്ചു.
"ഞാൻ വിളിച്ചു ചോദിക്കാം.."
അരുൺ മുരളീധരനെ ഫോൺ ചെയ്തിട്ട്,ആന്റണിയുടെ കാബിനിലേക്കു വന്നു .
" മുരളിയേട്ടൻ ഇപ്പോൾ തമിഴ്നാട്ടിലുള്ള കമ്പത്താണ്..അവിടെ മുന്തിരിത്തോട്ടമുണ്ട്.ഒരു മാസം കഴിഞ്ഞേ വരൂ..കമ്പത്ത് ചെന്നാൽ കാണാമെന്നും, ടെക്നിക്കുകൾ പറഞ്ഞു തരാമെന്നും പറഞ്ഞു.."
" എന്നാൽ,നമുക്ക് അങ്ങോട്ട് വിട്ടാലോ? ഈ ശനിയാഴ്ച പുലർച്ചയ്ക്കു പോകാം."
" ഞാൻ എപ്പോഴേ റെഡി.."
ശനിയാഴ്ച അഞ്ചു മണി ആയപ്പോഴേക്കും,ആന്റണിയുടെ കാര്‍ അരുണിന്‍റെ വീടിനു മുൻപിൽ എത്തി.
" അവിടെ എത്തിക്കഴിഞ്ഞു വിളിക്കണം.."
മീര പറഞ്ഞു.
അരുൺ തല കുലുക്കി.
കാബിനിലേക്കു വന്നു .
കാർ നീങ്ങി.
നിരപ്പായ പാതകളും, മലകളും, കൊക്കകളും,ഹെയര്‍ പിന്‍ വളവുകളും പിന്നിട്ട് മുന്തിരി തോപ്പുകളുടെ നാട്ടിലേക്ക്...
നഷ്ടത്തിന്റെ ചവര്‍പ്പിനിടയില്‍ ലാഭത്തിന്റെ മധുരം നുണയാൻ... വിപണിയുടെ മഹാ രഹസ്യങ്ങൾ തേടിയുള്ള യാത്ര!

-തുടരും -
Disclaimer :The story and characters are fictional. Any resemblance to real people is purely coincidental.
Investments are subject to market risks. Consult your financial advisor before any decision. Image may contain AI features.

© Sony Joseph.
All rights reserved

മുൻ അദ്ധ്യായങ്ങൾ വായിക്കാനുള്ള ലിങ്ക് ആദ്യ കമന്റിൽ ഉണ്ട്

ഓഹരി വിപണി ആധാരമാക്കിയ നോവൽ.=============ലാഭം തിരയുന്നവർ.അദ്ധ്യായം രണ്ട് ==============രചന : സോണി ജോസഫ് ----------------...
01/05/2026

ഓഹരി വിപണി ആധാരമാക്കിയ നോവൽ.
=============
ലാഭം തിരയുന്നവർ.
അദ്ധ്യായം രണ്ട്
==============
രചന : സോണി ജോസഫ്
--------------------------------

ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ അവർ കാത്തു നിന്നു. അഹമ്മദ് ഇക്കയ്ക്കു സ്ട്രോക്ക് ആയിരുന്നുവെന്നാണ് സർജൻ പറഞ്ഞത്. തലയിലെ ഞരമ്പു പൊട്ടുകയായിരുന്നുവത്രെ. എന്തൊരു ദുരന്തമാണിത് . ഇന്നലെ വരെ ചുറുചുറുക്കോടെ നിന്ന മനുഷ്യൻ ഇതാ മരണത്തോട് മല്ലടിക്കുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ അരുണും ഇടപാടുകാരും സ്തംഭിച്ച് നിന്നു.

ആശുപത്രിയിലെ കറുത്തു തടിച്ച സെക്യരിറ്റി വന്നു ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു:
"ഇവിടെ ഇങ്ങനെ കൂട്ടം കൂടി നില്ക്കാൻ പറ്റില്ല.. വെയ്റ്റിംഗ് റൂമിൽ പോയിരിക്കണം".
"ശരി സഹോദരാ.. പക്ഷെ വിരട്ടണ്ട.മയത്തിൽ പറഞ്ഞാ മതി.."
ലൂക്കോസ് പ്ലാത്തോട്ടം പറഞ്ഞു.
അവർ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു.

"മിസ്റ്റർ അഹമ്മദിന്റെ ബന്ധുക്കൾ ആരും വന്നില്ലേ?"
നേഴ്സ് വന്നു ചോദിച്ചു.
"അറിയിച്ചിട്ടുണ്ട്.. വരും..".
മോഹനന്‍ വരാപ്പുഴ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ, രണ്ടുപേർ വെയ്റ്റിംഗ് റൂമിന്‍റെ കതകു തള്ളി തുറന്നുകൊണ്ട് അകത്തു വന്നു .
അഹമ്മദ് ഇക്കയുടെ മക്കളാണ്.
അൻവറും അക്ബറും.
"ആരോട് ചോദിച്ചിട്ടാണ് ബാപ്പയെ നിങ്ങള് ഓപ്പറേഷന് കയറ്റിയത്?"
അൻവർ സങ്കടവും ദേഷ്യവും അടക്കാന്‍ വയ്യാതെ ചോദിച്ചു.
"സ്‌ട്രോക്ക് വന്നാൽ പിന്നെ വെയ്റ്റ് ചെയ്യാൻ പറ്റുമോ? വളരെ സീരിയസ് ആയിരുന്നു.ഫോര്‍മാലിട്ടീസ് നോക്കി നിൽക്കാതെ ഡോക്ടർ ഉടന്‍ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിട്ട് കയറ്റുവാരുന്നു.."
ലൂക്കോസ് പ്ലാത്തോട്ടം പറഞ്ഞു.
"ഞങ്ങളെ എന്താ അപ്പോള്‍ അറിയിക്കാഞ്ഞത് ?"
അക്ബർ ചോദിച്ചു.
അവൻ്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
"നിങ്ങളുടെ നമ്പർ ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു . അഹമ്മദിക്കയുടെ ജീവൻ രക്ഷിക്കാനുള്ള തിരക്കിനിടയിൽ മറ്റൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല..ഒടുവിൽ ആൻ്റണി സാറാണ് നിങ്ങളുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചത്.."
മോഹനൻ വരാപ്പുഴ പറഞ്ഞു.

"ഇവനൊരുത്തനാണു എല്ലാത്തിനും കാരണം.ഈ നില്‍ക്കുന്ന അരുണ്‍.അഞ്ചു കൊല്ലം മുൻപ് ഇവനാണ് ബാപ്പയെ ഈ ചൂതാട്ടത്തിലേയ്ക്ക് ഇറക്കിയത്."
അക്ബർ അരുണിനെ രൂക്ഷമായി നോക്കി.

"ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല സാർ...രണ്ടാഴ്ച മുൻപ് വരെ ഇക്കയ്ക് സ്ഥിരമായി ലാഭം തന്നെ ആയിരുന്നു പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.മുഴുവൻ തുകയ്ക്കും ഫ്യൂച്ചർ കോൺട്രാക്ടുകൾ വാങ്ങിയതാണ് ഇത്രയും നഷ്ടമുണ്ടാകാൻ കാരണം."
അരുൺ വിഷമത്തോടെ പറഞ്ഞു.

"ഇത്രയും ഒക്കെ ഒപ്പിച്ചിട്ടു ന്യായികരിക്കുന്നോടാ ഹിമാറെ.." അരുണിന്റെ ചെകിട് ലക്ഷ്യമാക്കി അക്ബർ കൈ ആഞ്ഞു വീശി.
അരുൺ പൊടുന്നനെ മാറിക്കളഞ്ഞു.
പറവൂർ പുരുഷോത്തമൻ ഉടനെ തന്നെ അക്ബറിന്‍റെ കൈയിൽ പിടുത്തമിട്ടു:.
"ദേ, കയ്യാങ്കളിയൊന്നും വേണ്ട ...അരുണിനെ തൊടാൻ ഞങ്ങൾസമ്മതിക്കില്ല. ഇക്ക ഞങ്ങടെയൊക്കെ അടുത്ത സുഹൃത്താ.. വര്‍ഷങ്ങളായി ഞങ്ങൾ ഒന്നിച്ചാ ട്രേഡ് ചെയ്യുന്നത്. അരുൺ പറഞ്ഞ പോലെയല്ല നിങ്ങളുടെ ബാപ്പ ട്രേഡ് ചെയ്തത്.. സ്വന്തം ഇഷ്ടത്തിനാണ്.ഞങ്ങളും അങ്ങനെ തന്നെ..നഷ്ടത്തിന്റെ ഉത്തരവാദിത്തം മാത്രം അവൻ്റെ തലയിൽ കെട്ടി വെയ്ക്കണ്ട."
അക്ബർ അരുണിനെയും പുരുഷോത്തമനെയും അടക്കാനാവാത്ത ദേഷ്യത്തോടെ നോക്കി.
"ഈ നേരത്തു ശണ്ഠകൂടിയിട്ടു എന്ത് പ്രയോജനം? ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കൂ ". മത്തായി ചേട്ടൻ പറഞ്ഞു .
അൻവർ അക്ബറിനെയും വിളിച്ചുകൊണ്ട് വെയിറ്റിങ് റൂമിനു പുറത്തേക്കു പോയി.
ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍,സര്‍ജന്‍ തീയേട്ടറിന് പുറത്തു വന്നു:
"ഐ.സി.യുവിലേക്ക് മാറ്റുവാണ്. നാല്‍പ്പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും തീര്‍ത്തു പറയാന്‍ കഴിയില്ല.."
വിവരം അറിഞ്ഞുകഴിഞ്ഞ്, അരുണ്‍ മടങ്ങി.
മറ്റുള്ളവരും തിരിച്ചു പോയി.
അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോഴാണ്, അരുണ്‍ വീട്ടില്‍ എത്തിയത്.
" ഇക്കയ്ക്ക് എങ്ങനെയുണ്ട്?"
മീര ആധിയോടെ ചോദിച്ചു
"ഒന്നും തീര്‍ത്തു പറഞ്ഞിട്ടില്ല.എങ്കിലും,ദൈവം കൈവിടില്ല എന്ന് തോന്നുന്നു ..."
അഹമ്മദ് ഇക്കയുടെ മക്കള്‍ തന്നോട് ഇടഞ്ഞത് അവന്‍ മറച്ചു വെച്ചു.
മീരയെ കൂടുതല്‍ വിഷമിപ്പിക്കണ്ടെന്നു കരുതി.
"നീ അത്താഴം കഴിച്ചോ?"
"ഇല്ല.നീതുമോളെ കഴിപ്പിച്ചിട്ട് ഉറക്കി.അരുണേട്ടന്‍ വന്നിട്ട് കഴിക്കാമെന്നു കരുതി.."
"എന്‍റെ വിശപ്പ്‌ കെട്ടു പോയി.."
അവന്‍ ഷര്‍ട്ട് മാറ്റിയിട്ട് കട്ടിലില്‍ ഇരുന്നു.
"അങ്ങനെയാണേല്‍,എനിക്കും വേണ്ടാ.."
അവള്‍ പറഞ്ഞു.
"എന്നാല്‍ വിളമ്പിക്കോ..ഞാനും ഇരിക്കാം..നീ വെറുതെ പട്ടിണി കിടക്കണ്ട.."
അരുണ്‍ പറഞ്ഞു.
പിറ്റേന്ന്, രാവിലെ തന്നെ അരുണ്‍ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയിലെത്തി.ഉറക്കച്ചടവുണ്ടായിരുന്നു.
രമ്യ ടെർമിനലുകൾ ഓപ്പൺ ചെയ്തിട്ടുണ്ടായിരുന്നു.
" സർവ്വയലൻസ് ഡിപ്പാർട്മെന്റിൽ നിന്ന് ജെയിൻ സാറിന്റെ കാളുണ്ടായിരുന്നു .മാർജിൻ കുറവുള്ള എല്ലാ പൊസിഷനും പതിനൊന്നു മണിക്ക് മുൻപ് തന്നെ വിൽക്കണമെന്ന്.."
അവൾ പറഞ്ഞു.
കമ്പനിയിലെ എല്ലാ ഇടപാടുകാരും മാർജിൻ തുക കൃത്യമായി
പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്ന സർവയലൻസ് ആൻഡ് റിസ്ക് മാനേജ്‌മെന്‍റ് ഡിപ്പാർട്മെന്‍റ് മേധാവി ആണ് വിവേക് ജെയിൻ.
മുംബൈയില്‍ ആണ് ആസ്ഥാനം.
അരുണും രമ്യയും മറ്റു ഡീലര്‍മാരും മാർജിൻ തുക കുറവുള്ള എല്ലാ ഇടപാടുകാരെയും വിവരം അറിയിച്ചു.
ചിലർ കരാറുകൾ നില നിറുത്തുവാൻ ആവശ്യമായ മാർജിൻ അടച്ചു.
മറ്റു ചിലർ,ഇനിയും മാർജിൻ അടയ്ക്കാൻ തുക ഇല്ലാത്തതിനാൽ അവധി വ്യാപാര കരാറുകൾ വിൽക്കാൻ അനുവാദം നൽകി.

മത്തായി ചേട്ടനും മോഹനൻ വരാപ്പുഴയും നൗഷാദും പുരുഷോത്തമനും ലൂക്കോസുമെല്ലാം കരാറുകൾ വിറ്റുമാറി.
അഹമ്മദ് ഇക്ക തീവ്ര പരിചരണ വിഭാഗത്തിൽ ആയതിനാൽ, രമ്യ അദ്ദേഹത്തിന്റെ മക്കളെ വിവരം അറിയിച്ചു.
" കോമൺ സെൻസില്ലെ? ആശുപത്രിയിൽ ടെന്‍ഷനടിച്ചു നിൽക്കുമ്പോഴാണോ കച്ചവടം? വിറ്റു തുലയ്ക്ക് സകലതും.. "
അക്ബർ രമ്യയോട് കയർത്തു.
രമ്യ സങ്കടത്തോടെ ഓർഡറുകൾ ഇട്ടു.
ഒരാൾ മാത്രം വിൽക്കാൻ അനുവദിച്ചില്ല.
തേവരയിലുള്ള സുമേഷ്.
"അരുൺ ചേട്ടാ,വിൽക്കരുത്..പ്ലീസ്..പേഴ്സണൽ ലോൺ എടുത്ത കാശ് ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..മൂന്നു മാസം മുൻപ് ജോലി പോയതിനാൽ, മാസത്തവണകൾ മുടങ്ങി കിടക്കുകയാണ്. എച്ച്.എഫ്.എസ് .ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഒരു മാസമായി വീട്ടിൽ കയറി ഇറങ്ങുകയാണ്..അടയ്ക്കാൻ ഒരു നിവൃത്തിയുമില്ല.
കഴിഞ്ഞ ദിവസം വന്നത് തനി ഗുണ്ടകൾ ആണ്. അവർ എന്നെ അമ്മയുടെ മുൻപിൽ വെച്ച് തല്ലി. ഇനി ആകെയുള്ള ആശ്രയം ആ കോൺട്രാക്ടുകൾ ആണ്. അതു കൂടി പോയാൽ പിന്നെ ഞാനില്ല.."
സുമേഷിന്‍റെ കരച്ചിൽ അരികിലെന്നോണം അരുൺ കേട്ടു. അവന്‍റെ ഉള്ളു വിങ്ങി.
ഉച്ച കഴിഞ്ഞിട്ടും അരുൺ സുമേഷിന്‍റെ അവധി വ്യാപാര കരാറുകൾ വിറ്റില്ല.
രണ്ടു മണി ആയപ്പോൾ, വിവേക് ജെയിനിന്‍റെ ഫോൺ വന്നു.
"അരുൺ,വാട്ട് ദ ഹെൽ യൂ ആർ ഡൂയിങ് ദേർ ? സ്‌ക്വയർ ഓഫ് ഓൾ പൊസിഷൻ ഇമ്മീഡിയറ്റ്ലി.."
എല്ലാ കരാറുകളും ഉടന്‍ വില്‍ക്കണമെന്ന് !
"സാർ, സുമേഷ് ഈസ് ആൻ ഇന്നസെന്‍റ് ഗൈ..ഹി ഈസ് ഇൻ എ ബിഗ് ക്രൈസിസ്.."
"ഓക്കേ. യൂ ഗോ ആൻഡ് ഹെല്‍പ്പ് ഹിം ഫ്രം യുവർ ഓണ്‍ അക്കൌണ്ട്..ഡോണ്ട് ഇൻവോൾവ് ദ കമ്പനി.."
ജെയിന്‍ പരിഹസിച്ചു.
പറഞ്ഞു തീരും മുൻപ്,അയാള്‍ സുമേഷിന്‍റെ കരാറുകൾ
സർവയലൻസ് ഡിപ്പാർട്ട്‌മെമെന്‍റ് ടെർമിനലിൽ നിന്ന് വിറ്റു.
സുമേഷിന്‍റെ കരാറുകൾ ജെയിന്‍ വിറ്റതിന്‍റെ വിവരങ്ങൾ തന്‍റെ ഡീലർ ടെർമിനലിൽ മിന്നി മറയുന്നത് അരുൺ കണ്ടു.
"സർ,വൈ ആക്ടിങ് സോ ക്രൂവൽ..?"
"ദിസ് ഈസ് മൈ ഡ്യൂട്ടി..കട്ട് യുവർ ഫോൺ, സ്റ്റുപ്പിഡ്.."
വിവേക് ജെയിൻ അലറി.
"നിന്‍റെ അച്ഛൻ ആണെടാ സ്റ്റുപ്പിഡ്..മരമാക്രീ .."
അരുൺ അതേ ശബ്ദത്തിൽ പറഞ്ഞു.
"ക്യാ..?"
അപ്പുറത്തു നിന്ന് വിശ്വാസം വരാത്തതു പോലെ, അന്ധാളിപ്പ് നിറഞ്ഞ ശബ്ദം.
അരുൺ അരിശത്തോടെ ഫോൺ വെച്ചു.
രമ്യയും മത്തായിചേട്ടനുമൊക്കെ തന്നെ അമ്പരപ്പോടെ നോക്കുന്നത് അവൻ കണ്ടു.
നഷ്ടം,നഷ്ടം,മഹാനഷ്ടം..!
ഓഹരിവിപണി ഒരു മഹാ ദുരന്തമായി മാറുന്നു.
മാനുഷിക പരിഗണന ഇല്ലാത്ത,അപേക്ഷകൾ കേൾക്കാത്ത ഇടമായി അത് മാറിയിരിക്കുന്നു.
അരുൺ നിരാശയോടെ ഇരുന്നു.
സമയം മുൻപോട്ടു നീങ്ങാൻ എത്ര പ്രയാസം?

ആ സമയം,തേവരയിലെ വീട്ടിൽ സുമേഷ് ഭ്രാന്തു പിടിച്ചതുപോലെ മുറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.
അച്ഛനില്ലാത്ത വീട്. അമ്മയ്ക്ക് കാൻസറാണ്.അനുജൻ പഠിക്കാൻ മിടുക്കനാണെങ്കിലും സ്‌കൂളിൽ പോകുന്നില്ല.ഫീസ് അടയ്ക്കാതെ അവിടെ കണ്ടുപോകരുതെന്നു പ്രിൻസിപ്പൽ താക്കീതു ചെയ്തിട്ടുണ്ട്. മുന്തിയ ഫീസ് വാങ്ങുന്ന സി.ബി.എസ്.ഇ സ്‌കൂളിൽ ചേർത്തതാണ് ഇപ്പോൾ അബദ്ധമായി മാറിയിരിക്കുന്നത്.

മൂന്നു വര്ഷം മുൻപാണ്,കെട്ടിടനിർമ്മാണ തൊഴിലാളി ആയ അച്ഛൻ ഏണിയിൽ നിന്ന് കാൽ വഴുതി വീണു മരിച്ചത്.അന്ന് മുതൽ,തന്‍റെ ചുമലിലാണ് കുടുംബത്തിന്‍റെ ഉത്തരവാദിത്തം.
കൊറിയർ കമ്പനിയിലെ ജോലിയിൽ നിന്നുള്ള വരുമാനം തികയാത്തതു കൊണ്ടാണ് ഷെയർ മാർക്കെറ്റിൽ ട്രേഡിങ്ങ് തുടങ്ങിയത്.
ആ സ്ഥാപനത്തിലേക്ക് ദിവസേന കൊറിയർ എടുക്കാൻ പോയി ഉള്ള പരിചയം ആയിരുന്നു.
പേഴ്സണൽ ലോൺ കിട്ടിയ രണ്ടു ലക്ഷം രൂപ ട്രേഡ് ചെയ്ത് മൂന്നര ലക്ഷം രൂപാ വരെ എത്തിച്ചതാണ്.ഇപ്പോൾ,എല്ലാം തകർന്നടിഞ്ഞിരിക്കുന്നു.
ഇനി വയ്യ.ജീവിതം ഒരു വന്‍ പരാജയം ആയിരിക്കുന്നു.
മുന്‍പില്‍,ഇരുട്ട് മാത്രം.
പ്രൈവറ്റ് ബാങ്കിലെ റിക്കവറി എജന്ടുമാരായി വരുന്ന ഗുണ്ടകൾ തന്നെ ഇനി കൊത്തിപ്പറിക്കും.
സുമേഷ് മരിക്കാൻ തീരുമാനിച്ചു.
പത്തുമണി ആയപ്പോഴേക്കും,അമ്മയും അനുജനും ഉറങ്ങാൻ കിടന്നുവെന്ന് സുമേഷ് മനസ്സിലാക്കി.
രാത്രിയുടെ നിശബ്ദത.
പതിനൊന്നു മണി വരെ അവന്‍ കാത്തു.
സുമേഷ് സ്റ്റൂളിൽ കയറി.
കയറിന്‍റെ ഒരഗ്രം ഫാനിൽ ഘടിപ്പിപ്പിച്ചിട്ട്, മറ്റേ അഗ്രം കൊണ്ട് ഉണ്ടാക്കിയ കുടുക്ക് കഴുത്തിൽ മുറുക്കി.
" ബൈ.."
അവൻ വിതുമ്പിക്കൊണ്ട് മന്ത്രിച്ചു.

- (തുടരും)-

© Sony Joseph
All rights reserved.

Disclaimer : The story and characters are fictional. Any resemblance to real people is purely coincidental. Image may contain AI features. Su***de is not a remedy for any life situation.
Investments are subject to market risks. Consult your investment advisor before any decision.

ആദ്യ അദ്ധ്യായം വായിക്കാനുള്ള ലിങ്ക് first comment ലുണ്ട്

പരാഗ് പരീഖിന്റെ വാല്യൂ നിക്ഷേപ തന്ത്രങ്ങൾ ===========================ഫണ്ടമെന്റൽ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള മൂല്യാധിഷ്...
30/04/2026

പരാഗ് പരീഖിന്റെ വാല്യൂ നിക്ഷേപ തന്ത്രങ്ങൾ
===========================
ഫണ്ടമെന്റൽ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള മൂല്യാധിഷ്ഠിത നിക്ഷേപത്തെക്കുറിച്ചും, വ്യത്യസ്തമായ വിപണി സാഹചര്യങ്ങളിൽ നിക്ഷേപകർ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചും ഇന്ത്യയിൽ വിരളമായി മാത്രമേ പഠനങ്ങൾ ഉണ്ടായിട്ടുള്ളൂ. ഈ രംഗത്ത് വിജയിച്ചവരിൽ പ്രമുഖനായിരുന്നു ശ്രീ. പരാഗ് പരീഖ്.

'വാല്യൂ ഇൻവെസ്റ്റിംഗ് & ബിഹേവിയറൽ ഫിനാൻസ്', 'സ്റ്റോക്ക്സ് ടു റിച്ചസ്' എന്നീ പുസ്തകങ്ങൾ എഴുതുകയും PPFAS മ്യുച്വൽ ഫണ്ട് സ്ഥാപിക്കുകയും ചെയ്ത ഇന്ത്യൻ നിക്ഷേപകനാണ് പരാഗ് പരീഖ്. ബെഞ്ചമിൻ ഗ്രഹാമിന്റെ പ്രശസ്തമായ 'മാർജിൻ ഓഫ് സേഫ്റ്റി'യിൽ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത നിക്ഷേപം ഇന്ത്യൻ സാഹചര്യത്തിലും പ്രസക്തമാണെന്നു അദ്ദേഹം തെളിയിച്ചു.

1954-ൽ മുംബൈയിൽ ഒരു ഗുജറാത്തി കുടുംബത്തിൽ ജനിച്ച പരാഗ് പരീഖ്, ചെറുപ്പം മുതൽ തന്നെ ഓഹരിവിപണിയിൽ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നരേന്ദ്ര പരീഖ് ബോംബെയിലെ അറിയപ്പെടുന്ന സ്റ്റോക്ക് ബ്രോക്കർമാരിൽ ഒരാളായിരുന്നു . 1983-ൽ പരീഖ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അംഗത്വം നേടി. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഗവേഷണ വിഭാഗം ആദ്യമായി ആരംഭിക്കുന്ന ബ്രോക്കറേജ് സ്ഥാപനങ്ങളിൽ ഒന്ന് കെട്ടിപ്പടുത്തു. ഹാർവാർഡ് ബിസിനസ് സ്കൂളിലെ പഠനം പൂർത്തിയാക്കിയ അദ്ദേഹം ബഞ്ചമിൻ ഗ്രഹാം, വാറൻ ബഫറ്റ്, ചാർലി മംഗർ എന്നിവരുടെ നിക്ഷേപ തന്ത്രങ്ങൾ ആഴത്തിൽ ഉൾക്കൊണ്ടു. അങ്ങനെ PPFAS എന്ന തന്റെ സ്ഥാപനത്തെ ദീർഘകാല നിക്ഷേപത്തിൽ മുൻ‌തൂക്കം കൊടുക്കുന്ന ഒന്നാക്കി മാറ്റി.

വാലൂ ഇൻവെസ്റ്റിംഗിന്റെ മർമ്മം എന്നത് കൃഷിയുടെ നിയമം (Law of the Farm) പോലെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് വിത്ത് പാകി നാളെ വിളവെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് കൃഷി ചെയ്യാനാവില്ല.
ഒരു വിത്ത് ഫലദായകമാവാൻ പല സീസണുകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ക്ഷമയും, സ്ഥിരതയും ഉള്ള ഒരാൾക്കേ അതിനെ ഫലം നൽകുന്ന മരമാക്കി മാറ്റാനാവൂ.

ബിസിനസ്സിന്റെ അടിസ്ഥാനഘടകങ്ങൾ വിലയിരുത്തി അതിന്റെ മൂല്യത്തിനോട് ചേർന്ന വിലയിൽ ഓഹരികൾ വാങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. കമ്പനിയുടെ ആസ്തികൾ, വരുമാനം, വളർച്ച എന്നീ മൂന്ന് ഘടകങ്ങളാണ് അദ്ദേഹം പ്രധാനമായും പരിശോധിച്ചിരുന്നത്. ഒരു ഓഹരിയുടെ വില നീങ്ങുന്നത് അതിന്റെ വരുമാനത്തിൽ ഉണ്ടാകുന്ന വർധനവ് മാത്രം അടിസ്ഥാനമാക്കിയല്ല, നിക്ഷപകരുടെ പൊതുവായ പ്രതീക്ഷയ്‌ക്കൊത്തുള്ള വരുമാനവളർച്ച നേടാൻ കമ്പനിക്ക് സാധിക്കുന്നുണ്ടോയെന്നതിനെ കൂടി അടിസ്ഥാനമാക്കിയാണ് എന്നു അദ്ദേഹം കരുതി.

ശക്തമായ മത്സരക്ഷമതയും, മികച്ച മാനേജ്മെന്റും, വില നിർണ്ണയ ശേഷിയുമുള്ള (pricing power) കമ്പനികളെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്.
ഗ്രോത്ത് സ്ട്രാറ്റജിയിൽ, ഓഹരികളുടെ അമിതവിലയെ സ്ഥിരമായ വളർച്ച ന്യായീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ, വാല്യൂവേഷൻ, വരുമാനവളർച്ച, ഡിവിഡൻഡ് തുടങ്ങിയ അടിസ്ഥാനഘടകങ്ങൾ പഠിച്ചിട്ടായിരുന്നു അദ്ദേഹം നിക്ഷേപം നടത്തിയിരുന്നത്.

കുറഞ്ഞ പി.ഇ, പി. ബി അനുപാതത്തിനൊപ്പം, മികച്ച വാർഷിക വരുമാന വളർച്ച ഉള്ള കമ്പനികളെയാണ് അദ്ദേഹം തിരഞ്ഞത്. ഇങ്ങനെ ചെയ്യുന്നതുവഴി ഗ്രോത്ത് ഓഹരികളിൽ പ്രതികൂല സാഹചര്യത്തിൽ ഉണ്ടാകുന്ന വലിയ ഇടിവിൽ നിന്ന് പോർഫോളിയോ സംരക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് സ്ഥിരമായി നേട്ടം നൽകാൻ കഴിവുള്ള ലീഡർഷിപ്പ് ഉള്ള ബിസിനസുകളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൈക്ളിക്കൽ സ്വഭാവമുള്ള സിമന്റ്, പേപ്പർ, കെമിക്കൽ, മെറ്റൽ കമ്പനികളിൽ അവയുടെ ചാക്രികമായ ചലനത്തിന്റെ ഗതി മനസിലാക്കിയും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.

അമിതമായ കടബാധ്യത ഉള്ള കമ്പനികളെ പരാഗ് പരീഖ് എല്ലായ്‌പോഴും ഒഴിവാക്കിയിരുന്നു. ഓരോ കാലയളവിലും ഓരോ വ്യവസായമേഖലകളാണ് വിപണിയെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. കുറഞ്ഞ മൂല്യത്തിൽ ലഭ്യമാകുന്ന ഒരു കമ്പനിയിൽ , അത് വളർച്ച സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന കാരണം കൊണ്ട് മാത്രം നിക്ഷേപിക്കരുത്. പലപ്പോഴും ഒരു മേഖലയുടെ വളർച്ചയെ നയിക്കുന്നത് ആ മേഖലയിലെ നായകസ്ഥാനം വഹിക്കുന്ന കമ്പനികൾ ആയിരിക്കുമെന്നും, അവയിൽ ന്യായമായ വിലയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നിടത്താണ് ഒരു നിക്ഷേപകന്റെ വിജയം എന്നും അദ്ദേഹം വിശ്വസിച്ചു.

അമിതമായ ശുഭാപ്‌തിവിശ്വാസവും, അത്യാഗ്രഹവുമാണ് ഓഹരിവിപണി കുമിള പോലെ വീർക്കുന്നതിനു കാരണമാകുന്നത്. ഓഹരികളുടെ വില- വരുമാന അനുപാതം (PE ratio) അമിതമായി ഉയർന്നുനിൽക്കുന്നതും, സാമ്പത്തികവളർച്ചയും ഓഹരിവിലകളും വിപരീതദിശയിൽ നീങ്ങുന്നതും, നിരവധി ചെറിയ കമ്പനികൾ IPOയുമായി വിപണിയിൽ പ്രവേശിക്കുന്നതും വിപണിയിൽ ഒരു കുമിള രൂപപ്പെടുന്നതിലേക്ക് നയിക്കാം.
ഇത്തരം കുമിളകൾ ഏതു നിമിഷവും പൊട്ടാം എന്നതിനാൽ, ഏറ്റവും വില ഉയർന്നവയിൽ നിക്ഷേപം നടത്തി പെട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചേ തീരൂ.

വാല്യൂവേഷൻ ആണ് ഏറ്റവും പ്രധാന ഘടകമെന്നും, ഹിസ്റ്റോറിക്കൽ വാല്യൂ നിലവാരത്തിനു മീതെ അമിതമായി ഉയരുന്ന ഓഹരികൾ ഒഴിവാക്കണമെന്നും അദ്ദേഹം കരുതി. അറിയപ്പെടാത്ത കമ്പനികൾ ബുൾ മാർക്കറ്റിൽ പെട്ടെന്ന് വില കയറി വരുമ്പോൾ അവയിൽ ആവേശപൂർവ്വം നിക്ഷേപം നടത്തരുത്. ഒരു ഓഹരിയേയും അമിതമായി സ്‌നേഹിക്കരുതെന്നും, ബിസിനസ്സ് വളർച്ച നിലയ്ക്കുമ്പോൾ ഒഴിവാക്കണമെന്നും പരാഗ് പരീഖ് നിക്ഷേപകരെ ഓർമ്മപ്പെടുത്തിയിരുന്നു.

© Sony Joseph

Disclaimer : Investments are subject to market risks. Know your risk profile and consult a financial advisor before any action. Image may contain AI features.

-Repost-

ഓഹരി വിപണിയെ ആധാരമാക്കിയ നോവൽ ----------ലാഭം തിരയുന്നവർഅദ്ധ്യായം ഒന്ന് -----------രചന : സോണി ജോസഫ് =====================...
28/04/2026

ഓഹരി വിപണിയെ ആധാരമാക്കിയ നോവൽ
----------
ലാഭം തിരയുന്നവർ

അദ്ധ്യായം ഒന്ന്
-----------
രചന : സോണി ജോസഫ്
======================

രണ്ടായിരത്തി എട്ടാം ആണ്ട്.
ജനുവരി മാസം എട്ടാം തീയതി.
രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന്‍ അവിടെ ഡീലറാണ്.
അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല.
" ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.."
അവന്‍ നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു.
"കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.."
അപ്പച്ചന്‍ എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന്‍ അവന്റെ തോളില്‍ തട്ടി.
എന്നും ഭക്ഷണ പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ വ്യാപാരക്കാരനാണ്.
" എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ അപ്പച്ചാ?"
"എനിക്ക് കയ്യും വീശി വരണം. കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.."
മത്തായിചേട്ടന്‍ ചിരിച്ചു.
അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി.
ചുറ്റും പതിവുകാര്‍ എല്ലാവരും ഉണ്ടെന്നു അവന്‍ കണ്ടു.
ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്യുന്ന അഹമ്മദ് ഇക്ക തന്റെ ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിയ്ക്കുന്നു. ബ്രോഡ്‌ വേയിലും,കളമശ്ശേരിയിലും ഹാര്‍ഡ് വെയര്‍ ഷോപ്പുണ്ട് ഇക്കയ്ക്ക്.
അത് മക്കളെ എല്പ്പിച്ചിട്ടാണ് ഇവിടേക്ക് വരുന്നത്.മൂന്നര മണി കഴിഞ്ഞാല്‍ കടയിലേക്ക് പോകും.എട്ടു മണി വരെ അവിടെ കാണും.
പ്ലാന്റര്‍ ആയ ലൂക്കോസ് പ്ലാത്തോട്ടം വെള്ള ജൂബയണിഞ്ഞു പിന്നിലെ സ്ഥിരം സീറ്റില്‍ ഉണ്ട്.
മുളന്തുരുത്തിയിലും കടുത്തുരുത്തിയിലും അയാള്‍ക്ക് റബ്ബര്‍ തോട്ടങ്ങളുണ്ട്.
വിപണി കയറാന്‍ തുടങ്ങിയതിനു ശേഷം,തോട്ടം നടത്തിപ്പോക്കെ അനുജനെ ഏല്‍പ്പിച്ചിട്ട് മുടങ്ങാതെ വരും.
എം.ജി.റോഡില്‍ തുണിക്കട നടത്തുന്ന നൗഷാദ് ഇക്കയും,ട്രേഡ് യൂണിയന്‍ നേതാവ് പറവൂര്‍ പുരുഷോത്തമനും,പത്രപ്രവര്‍ത്തകനായ മോഹനന്‍ വരാപ്പുഴയും ഹാളിലിരിപ്പുണ്ട്.പിന്നെ,കുറച്ചു പതിവുകാരും നിരവധി പുതുമുഖങ്ങളും.
എല്ലാവരെയും അരുണിന് ശരിക്ക് പരിചയമില്ല.
അടുത്തിടെയായി ഒത്തിരിപ്പേര്‍ പുതുതായി ഡീമാറ്റ് അക്കൌണ്ട് തുടങ്ങുന്നുണ്ട്.
"അരുണേട്ടന്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?"
സഹപ്രവര്‍ത്തകയായ ഡീലര്‍ രമ്യ ചോദിച്ചു.
"ഉവ്വ്..ഇഡ്ഡലി സാമ്പാർ .."
അരുണ്‍ പറഞ്ഞു തീര്‍ന്നതും,ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
അരുണ്‍ ചുറ്റും നോക്കി. ട്രേഡിങ് ഹാളില്‍ ഒരു നൂറു പേരെങ്കിലും ഉണ്ട്.തീര്‍ച്ച.
"കനത്തില്‍ കഴിക്കണ്ടേ അരുണ്‍? ഊണ് കഴിക്കാന്‍ നിന്നെ ഇവരാരും വിടൂല്ല..."
അഹമ്മദ് ഇക്കയാണ്‌.
ശരിയാണ്.നേരെ ചൊവ്വേ ഊണ് കഴിക്കുന്നത്‌ അവധി ദിവസങ്ങളില്‍ മാത്രമാണ്.
ട്രേഡിംഗ് സമയത്ത്,മൂന്നര മണി വരെ മറ്റൊന്നും നടക്കില്ല.
ലാന്‍ഡ് ഫോണില്‍ ഇട തടവില്ലാതെ കാളുകള്‍ വന്നുകൊണ്ടിരിക്കും.ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമാണ്.
ചുറ്റും ഉള്ള പതിവുകാര്‍ക്കു വേണ്ടിയും ഇടപാടുകള്‍ നടത്തണം.
ഓര്‍ഡറുകള്‍ പഞ്ച് ചെയ്തു വിരലുകള്‍ തഴമ്പിച്ചു.
എങ്കിലും,ഇഷ്ടമാണ്;ഈ ജോലി.
വിപണിയുടെ ചാഞ്ചാട്ടങ്ങളെ വെല്ലുന്ന,വിരല്‍ വേഗമാണ് അവന്.നീലയും ചുവപ്പും നിറങ്ങളില്‍ ടെര്‍മിനലിലെ വിലകള്‍ മാറി മറിയും മുന്‍പ് അതിദ്രുതം ഓര്‍ഡറുകള്‍ കയറണം.തന്‍റെ വീഴ്ച കൊണ്ട് ആര്‍ക്കും നഷ്ടം വന്നുകൂടാ.
ട്രേഡിംഗ് തുടങ്ങി.
ഇടപാടുകാരുടെ നിര്‍ദ്ദേശങ്ങള്‍.
"ബൈ"
"സെല്‍"
" മുന്നൂറു ആര്‍.പി.എല്‍"
" അഞ്ഞൂറ് ആര്‍.എന്‍.ആര്‍.എല്‍.."
"അഞ്ഞൂറ് ജെ.പി അസോസിയെട്സ്"
"ആയിരം സുസ്ലോണ്‍"
ശബ്ദ കോലാഹലങ്ങള്‍.
കഴിഞ്ഞ നാലര വര്‍ഷമായിട്ട്,രണ്ടായിരത്തിമൂന്നു പകുതി മുതല്‍ വിപണി തുടര്‍ച്ചയായി കയറിക്കൊണ്ടിരിക്കുകയാണ്.നല്ല കമ്പനികളുടെ ഓഹരികളില്‍ വെറുതെ നിന്നുകൊടുത്താല്‍ മതി.
അരുണ്‍ ഇടപാടുകാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഓര്‍ഡറുകള്‍ പഞ്ചു ചെയ്തുകൊണ്ടിരുന്നു.
" ട്വന്റ്റി വണ്‍ തൌസന്റ്.."
പെട്ടെന്ന്,ഒരു ആരവം കേട്ടു.
അരുണ്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ഉറ്റു നോക്കി.
ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്‍റെ സൂചികയായ സെന്‍സെക്സ്‌ ആദ്യമായി ഇരുപത്തിയോരായിരം കടന്നു.
"വൌവ്.."
ലൂക്കോസ് പ്ലാത്തോട്ടം തുള്ളിച്ചാടി.
"പൊന്നു മോനെ.."
മത്തായിചേട്ടന്‍ അരുണിനെ കെട്ടിപ്പിടിച്ചു
"ഹിസ്ടോറിക്ക് ഡേ..വണ്ടര്‍ഫുള്‍ അച്ചീവ്മെന്റ്"
ബ്രാഞ്ച് മാനേജര്‍ ആൻ്റണി മാത്യു കാബിനില്‍ നിന്ന് ട്രേഡിംഗ് ഹാളിലേക്ക് കടന്നു വന്നു.
അയാൾ എല്ലാവര്ക്കും ലഡ്ഡു വിതരണം ചെയ്തു.
അന്ന് അവിടെ എല്ലാവര്ക്കും ലാഭം ആയിരുന്നു.
ദിവസ വ്യാപാരം ചെയ്തു അന്ന് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് അഹമ്മദ് ആണ്.
" നാളെ എല്ലാര്‍ക്കും ബിരിയാണി എന്റെ വക.."
അഹമ്മദ് ഇക്ക പ്രഖ്യാപിച്ചു.
പറഞ്ഞതു പോലെ തന്നെ പിറ്റേന്ന് എല്ലാവര്‍ക്കും ബിരിയാണി കിട്ടി.
നല്ല ഒന്നാന്തരം ദം ബിരിയാണി.
അന്നും അഹമ്മദ് തലേന്നത്തെ പോലെ ലാഭം ഉണ്ടാക്കി.
" എത്ര നല്ല തുടക്കം.രണ്ടായിരത്തി എട്ടു മുഴുവന്‍ നമ്മള്‍ തകര്‍ക്കും.."
ഡീലര്‍ രമ്യ പറഞ്ഞു.
" ഈ വര്ഷം ഇരുപത്തയ്യായിരം കടക്കും.."
മോഹനന്‍ വരാപ്പുഴ പ്രവചിച്ചു.
"അല്ല,ആ കണക്കുകൂട്ടല്‍ ശരിയല്ല മോഹനാ...കുറച്ചുകൂടി വസ്തു നിഷ്ടമായി വിലയിരുത്തണം ."
പറവൂര്‍ പുരുഷോത്തമന്‍ തര്‍ക്കിച്ചു.
"എന്നാ, സഖാവ് പറയൂ.."
" രണ്ടായിരത്തി എട്ടു ഡിസംബര്‍ അവസാനിക്കും മുന്‍പ് സെന്‍സെക്സ്‌ മുപ്പതിനായിരം കടക്കും.."
പറവൂര്‍ പുരുഷോത്തമന്‍ പറഞ്ഞു.എന്നിട്ട്,ചുറ്റും നോക്കി.ശരിയല്ലെയെന്ന മട്ടില്‍.
"നേരാ..കടക്കും.പുഷ്പം പോലെ കടക്കും."
ലൂക്കോസ് പ്ലാത്തോട്ടം പിന്താങ്ങി.
അരുണിന് സന്തോഷം തോന്നി.
സുവര്‍ണ വര്‍ഷം.
അന്ന് വൈകുന്നേരം,വീട്ടില്‍ വെച്ച് അവന്‍ തന്റെ ഡീമാറ്റ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് ഭാര്യ മീരയെ കാണിച്ചു.
" മീരാ,ഇത് നോക്കൂ.. നമ്മുടെ മകള്‍ക്കുള്ളത് ഞാന്‍ കെട്ടിപടുത്തുകൊണ്ടിരിക്കുന്നു.നാലു വര്ഷം മുന്‍പ് നമ്മള്‍ നിക്ഷേപിച്ച എണ്‍പതിനായിരം രൂപ ഇപ്പോള്‍ എത്രയായെന്നു നിനക്ക് പറയാമോ?"
"ഇല്ല..എത്ര ആയി?"
" അഞ്ച്..അഞ്ചു ലക്ഷം രൂപ.."
"കൊള്ളാമല്ലോ..നമ്മുടെ നീതുമോളെ കെട്ടിക്കാറാവുമ്പോള്‍ എത്രയാവും ?"
അവള്‍ കൌതുകത്തോടെ ചോദിച്ചു.
"ഇങ്ങനെ വിപണി കയറിക്കൊണ്ടിരുന്നാല്‍ വലിയ ഒരു തുകയാകും.."
"ഇരുപത്തഞ്ചു ലക്ഷം ആകുമോ?"
അരുണ്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന മൂന്നു വയസ്സുള്ള മകളെ വാത്സല്യത്തോടെ നോക്കി.
"നമ്മുടെ നീതുമോള്‍ക്ക് അതില്‍ കൂടുതല്‍ കിട്ടും..അതില്‍ കൂടുതല്‍.."
അവന്‍ പറഞ്ഞു.
ഒരാഴ്ച കടന്നു പോയി.വിപണിയില്‍ വിലകള്‍ മെല്ലെ ഇറങ്ങാന്‍ തുടങ്ങി.
"പേടിക്കാനൊന്നുമില്ല..ഇത് ചെറിയ ലാഭം എടുക്കല്‍ ആണ്.ഉടനെ പഴയതിനേക്കാള്‍ മുകളില്‍ കയറും.ഇത് ബെസ്റ്റ് ടൈം..എല്ലാരും വാങ്ങിച്ചോളീന്‍.."
അഹമ്മദ് അവധി വ്യാപാര കരാറുകള്‍ വാങ്ങിച്ചുകൂട്ടി.കയ്യിലുള്ള മുഴുവന്‍ തുകയ്ക്കും.
സൂചികയുടേയും ഓഹരികളുടെയും ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളായിരുന്നു അത്.

"മാര്‍ക്കറ്റ് അടുത്താഴ്ച് തിരിച്ചു കയറും..അപ്പോള്‍,മൊത്തമായി വില്‍ക്കാം.പെരുത്ത ലാഭത്തിന്.ഹല്ല പിന്നെ.."
അഹമ്മദ് ആത്മ വിശ്വാസത്തോടെ പറഞ്ഞു.
" നോ ഡൌട്ട്..മാര്‍ക്കറ്റ് വില്‍ കം ബാക്ക്.."
ലൂക്കോസ് പ്ലാത്തോട്ടം ഉടന്‍ തന്നെ പിന്താങ്ങി.
മത്തായി ചേട്ടന്‍ പുരുഷോത്തമനെ നോക്കി.
"സെന്‍സെക്സ് മുപ്പതിനായിരം ഉറപ്പാണല്ലോ,അല്ലെ?"
"മുപ്പതു വന്നില്ലേലും,ഒരു ഇരുപത്തയ്യായിരം വരാതിരിക്കുമോ?"
പറവൂര്‍ പുരുഷോത്തമന്‍ താടി ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
"ശരിയാ..വരും.."
മോഹനന്‍ വരാപ്പുഴ പറഞ്ഞു.
എല്ലാവരും വാങ്ങിക്കൂട്ടി.വീണ്ടും,വീണ്ടും..
ഓഹരികളും അവധി വ്യാപാര കരാറുകളും.
അവര്‍ പ്രതീക്ഷയോടെ കാത്തു.

രണ്ടായിരത്തി എട്ടു ജനുവരി ഇരുപത്തിയൊന്ന്.
ട്രേഡിംഗ് ടെര്‍മിനലിന് മുന്‍പില്‍ അരുണ്‍ തരിച്ചിരുന്നു.
ഓഹരികള്‍ പൊടുന്നനെ നിലം പൊത്തുന്നു.
ടെര്‍മിനലിന് ചുവപ്പ് നിറം മാത്രം!
സെന്‍സെക്സ് ആയിരത്തി നാനൂറ്റി എട്ടു പോയിന്റ് ഇടിഞ്ഞു.
എന്തൊരു പതനം,ശര വേഗത്തില്‍ !
അരുണിന്റെ തൊണ്ട വരണ്ടു.ഉള്ളം കൈ വിയര്‍ത്തു.
കാല്‍പ്പാദം മുതല്‍ തണുപ്പ് അരിച്ചു കയറി.
ട്രേഡിംഗ് ഫ്ലോറില്‍ നിശബ്ദത മാത്രം.
ഇടയ്ക്കിടെ ചില അടക്കം പറച്ചിലുകള്‍ മാത്രം കേള്‍ക്കാം.
എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടതുപോലെ.
താണ ശിരസ്സോടെ,നിരാശയോടെ ഇടപാടുകാര്‍ മടങ്ങുന്നത് അരുണ്‍ അന്ന് കണ്ടു.
" ഇനി ഈ നഷ്ടം എന്ന് മാറും, അരുണ്‍ ചേട്ടാ?"
ഡീലര്‍ രമ്യ ചോദിച്ചു
"എനിക്ക് അറിയില്ല...എന്തോ ഒരു ഭയം തോന്നുന്നു.."

പിറ്റേദിവസം അരുണ്‍ നേരത്തെ എത്തി.
ഇടപാടുകാര്‍ കുറവായിരുന്നു.പതിവുകാര്‍ മാത്രം.
പുതുമുഖങ്ങളെയൊന്നും കണ്ടില്ല.
അഹമ്മദും,ലൂക്കോസും,മോഹനനും,പുരുഷോത്തമനും,മത്തായി ചേട്ടനും അരികിലുള്ള സീറ്റുകളില്‍ തന്നെയുണ്ട്.
ബ്രാഞ്ച് മാനേജര്‍ ആന്റണി സാര്‍ കാബിനില്‍ കയറാതെ ട്രേഡിംഗ് ഫ്ലോറില്‍ തന്നെ ഉണ്ട്.
എല്ലാവരും മാര്‍ക്കറ്റു തുടങ്ങാന്‍ കാത്തിരിക്കുകയാണ്.
സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത.
ട്രേഡിംഗ് തുടങ്ങി.
ടെര്‍മിനലില്‍ നീല നിറമില്ല.ചുവപ്പ് മാത്രം.
വിലകള്‍ വീഴുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂട്ട വില്പനയാണ്..
സൂചിക എണ്ണൂറ്റി എഴുപത്തിയഞ്ച് പോയിന്‍റ് കൂടി ഇടിഞ്ഞു.
അന്ന്, സെന്‍സെക്സ് പതിനാറായിരത്തി എഴുന്നൂറ്റി മുപ്പതില്‍ വ്യാപാരം അവസാനിപ്പിച്ചു.
പിന്നില്‍ ഒരു നിലവിളി കേട്ടു.
"പടച്ചോനെ..പോയല്ലോ ..."
എന്തോ നിലംപതിക്കുന്ന വലിയ ഒച്ചയും.
അരുണ്‍ ഞെട്ടലോടെ തിരിഞ്ഞു.
അഹമ്മദ് ഇക്ക കസേരയടക്കം മറിഞ്ഞ് താഴെ വീണു കിടക്കുന്നു.
ലൂക്കോസും മോഹനനും കൂടി അദ്ധേഹത്തെ താങ്ങിയെടുത്തു.
വെള്ളം തളിച്ചിട്ടും അനക്കമില്ല.
"നഷ്ടം താങ്ങാന്‍ പറ്റിയില്ല,പാവത്തിന്.." മോഹനന്‍ വെപ്രാളപ്പെട്ടു.
"എത്രയും വേഗം ആശുപത്രിയിലേക്ക് പോകാം..ഒന്നും വരുത്തല്ലേ എന്‍റെ കര്‍ത്താവേ.."
മത്തായി ചേട്ടന്‍ നിലവിളിക്കും പോലെ പറഞ്ഞു.
അഹമ്മദിനെയും താങ്ങിക്കൊണ്ട് അവര്‍ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.

(- തുടരും-)

- Disclaimer :The story and characters are fictional. Any resemblance to real people is purely coincidental.
Investments are subject to market risks. Consult your financial advisor before any decision. Image may contain AI features.

© Sony Joseph.
All rights reserved.

Address

Cochin
Cochin

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919645954155

Alerts

Be the first to know and let us send you an email when Sony Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sony Joseph:

Share